മലപ്പുറത്ത് എഞ്ചിൻ, ഷാസി നമ്പറുകൾ വ്യാജമായ ബൈക്കിന് ആർസി; രണ്ട് എംവിഡി ഉദ്യോഗസ്ഥരടക്കം നാലുപേർ അറസ്റ്റിൽ
മലപ്പുറം: വ്യാജ എഞ്ചിൻ, ഷാസി നമ്പറുകളുള്ള ബൈക്കിന് ആർ സി ഓണർഷിപ് മാറ്റി നൽകിയ സംഭവത്തിൽ രണ്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥരുൾപ്പെടെ നാലുപേർ മലപ്പുറം പൊലീസിന്‍റെ പിടിയിലായി. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരായ നിലമ്പൂർ പോത്തുകല്ല് ഭൂദാനം കോളനി ആനപ്പാൻ സതീഷ്ബാബു (46), പൂക്കോട്ടൂർ പുതിയകളത്തിൽ എ ഗീത (53), മോട്ടോർ വാഹന വകുപ്പിൽനിന്ന് വിരമിച്ച സെക്ഷൻ സൂപ്രണ്ട് കോഴിക്കോട് മലാപറമ്പ് ചിത്തിര ഹൗസിൽ അനിരുദ്ധൻ (61), ആർടിഒ ഏജന്‍റ് കാവനൂർ ഇല്ലിക്കൽ ഉമ്മർ (50) എന്നിവരെയാണ് മലപ്പുറം സി ഐ ജോബി തോമസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി നാഗപ്പന്റെ പരാതിയിൽ മോട്ടോർ വാഹന വകുപ്പ് നിർദേശപ്രകാരമാണ് കഴിഞ്ഞ ജനുവരി 11ന് മലപ്പുറം പൊലീസ് കേസെടുത്തത്. തന്റെ ബൈക്കിന്റെ അതേ നമ്പറിലുള്ള മറ്റൊരു ബൈക്ക് മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തതായി കാണിച്ച് നാഗപ്പൻ, നെയ്യാറ്റിൻകര ജോയിന്‍റ് ആർടിഒ മുഖേന തിരുവനന്തപുരം ആർടിഒക്ക് നൽകിയ പരാതിയാണ് കേസിന് അടിസ്ഥാനം. മലപ്പുറം ആർടിഒയുടെ പ്രാഥമികാന്വേഷണത്തിൽ കൃത്രിമം നടന്നതായി ബോധ്യപ്പെട്ടതോടെയാണ് കേസ് പൊലീസിന് കൈമാറിയത്.