തൃശ്ശൂർ പൂരം വെടിക്കെട്ട് കാണാന്‍ ഇളവില്ല; എക്സ്പ്ലോസീവ് മേധാവി
തൃശൂർ: സ്വരാജ് റൗണ്ടില്‍നിന്ന് തൃശൂർ പൂരം വെടിക്കെട്ടു കാണാന്‍ അനുമതിയില്ലെന്ന് എക്സ്പ്ലോസിവ് കേരള മേധാവി ഡോ.പി.കെ.റാണ. ഇളവ് അനുവദിക്കാനാകില്ലെന്നും 100 മീറ്റര്‍ അകലം പാലിക്കണമെന്ന സുപ്രീംകോടതി നിയമം അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തൃശൂര്‍ പൂരം സാംപിള്‍ വെടിക്കെട്ടിന് ഇന്ന് തിരികൊളുത്തും. വൈകിട്ട് ഏഴിന് ആദ്യം പാറമേക്കാവും പിന്നാലെ തിരുവമ്പാടിയും സാംപിള്‍ പൊട്ടിക്കും.
സ്വരാജ് റൗണ്ടില്‍ വെടിക്കെട്ട് കാണാന്‍ ആളെ നിര്‍ത്തുന്നതിന് നിയന്ത്രണമുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യ പറഞ്ഞു.
വൈകിട്ട് ഏഴിനായതിനാല്‍ സാംപിള്‍ വെടിക്കെട്ടിനു ജനപ്രവാഹമായിരിക്കും. ഉച്ചക്കഴിഞ്ഞു മൂന്നു മുതല്‍ സ്വരാജ് റൗണ്ടിലേക്കു വാഹനങ്ങള്‍ കടത്തിവിടില്ല. 94 കെട്ടിടങ്ങള്‍ക്കു ബലക്ഷയമുണ്ടെന്നു പൊതുമരാമത്ത് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഈ കെട്ടിടത്തില്‍ ആളെ പ്രവേശിപ്പിക്കില്ല. സ്വരാജ് റൗണ്ടിനു സമീപത്തുള്ള കെട്ടിടങ്ങളിലും ഫ്ളാറ്റുകളിലും വെടിക്കെട്ട് കാണാന്‍ ആളുകള്‍ നേരത്തേ സ്ഥലംപിടിക്കും. കഴിഞ്ഞ രണ്ടു വര്‍ഷമായി സാംപിള്‍ വെടിക്കെട്ട് അതിന്റെ പ്രൗഢിയോടെ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ, പൂരനഗരത്തില്‍ പുരുഷാരം നിറയാനാണ് സാധ്യത. വിപുലമായ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.