പ്രണയ വിവാഹത്തിന് പിന്തുണ നല്കി; വരന്റെ ബന്ധുവിനെ ആക്രമിച്ച വധുവിന്റെ ബന്ധുക്കളുൾപ്പെടെ പിടിയിൽ
പ്രണയ വിവാഹത്തിന്റെ പേരിൽ ദുരഭിമാന ആക്രമണം നടത്തിയ കേസിൽ വധുവിന്റെ ബന്ധുക്കളും ക്വട്ടേഷൻ സംഘവും ഉൾപ്പെടെ ഏഴ് പേർ പിടിയിൽ. കോഴിക്കോട് വെള്ളിമാട് കുന്നിൽ വരന്റെ ബന്ധുവിനെ ആക്രമിച്ച കേസിലാണ് ഇവർ പിടിയിലായത്. പ്രണയ വിവാഹത്തിന് സഹായം നൽകിയതെന്നാരോപിച്ചാണ് വരന്റെ ബന്ധുവിനെ ആക്രമിക്കാൻ ഇവർ ക്വട്ടേഷൻ നൽകിയത്. പെൺകുട്ടിയുടെ രക്ഷിതാക്കളായ തലക്കൂളത്തൂർ പാലോറ മൂട്ടിൽ അജിത, അനിരുദ്ധൻ എന്നിവരെയും ഇരുവരും ക്വട്ടേഷൻ ഏൽപ്പിച്ച സുഭാഷ്, അരുൺ, അശ്വന്ത്, അവിനാശ്, ബാലു എന്നിവരെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാരുടെ എതിർപ്പ് മറികടന്നുള്ള പെൺകുട്ടിയുടെ പ്രണയ വിവാഹത്തിന് വരന്റെ സഹോദരിയുടെ ഭർത്താവായ കെയ്യാലത്തൊടി റിനീഷിനെ ക്വട്ടേഷൻ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിനീഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അനിരുദ്ധനും അജിതയും തന്ന ക്വട്ടേഷൻ ആണെന്ന് പറഞ്ഞായിരുന്നു സംഘത്തിന്റെ ആക്രമമെന്ന് റിനീഷ് പൊലീസിനോട് പറഞ്ഞു. ഇരുവരുടെയും മകളുമായി റിനീഷിന്റെ ഭാര്യാ സഹോദരൻ സ്വരൂപ് പ്രണയത്തിലായിരുന്നു. ഇവർ വിവാഹം കഴിഞ്ഞ് ഇപ്പോൾ വിദേശത്താണ്. റിനീഷാണ് ഈ വിവാഹത്തിന് എല്ലാ പിന്തുണയും നൽകിയതെന്നാരോപിച്ച് നേരത്തെയും റിനീഷിനെതിരെ ഭീഷണിയുണ്ടായിരുന്നു