രാത്രി പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ ക്രൂരമർദ്ദനം;പൊന്നാനിയിൽ നാലുപേർക്ക് വധശ്രമത്തിന് കേസ്
പൊന്നാനി: രാത്രിയിൽ പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ മർദിച്ച് അവശനാക്കി റോഡരികിൽ ഉപേക്ഷിച്ചു. പുതുപൊന്നാനി ആലിയാമിന്റകത്ത് മുബഷീറിനെ(26)യാണ് മർദിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തത്.ഗുരുതരമായി പരിക്കേറ്റ മുബഷീർ തൃശ്ശൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.യുവതിയുടെ ബന്ധുക്കളായ നാലുപേർക്കെതിരേ വധശ്രമത്തിന് കേസെടുത്തതായി ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂർ അറിയിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പൊന്നാനി ജാറം റോഡിൽ താമസക്കാരനായ മുബഷീർ വണ്ടിപ്പേട്ടയിലെ ഫ്രൂട്സ് കടയിൽ ജോലിചെയ്യുന്നയാളാണ്. മന്ദലാംകുന്നുള്ള സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയ മുബഷീറിനെ വെള്ളിയാഴ്ച പുലർച്ചെ യുവതിയുടെ സഹോദരൻമാരും ബന്ധുക്കളും ചേർന്ന് മർദിക്കുകയായിരുന്നു. കറിക്കത്തി ഉപയോഗിച്ച് ആക്രമിച്ചശേഷം വാഹനത്തിൽ കയറ്റി ബീച്ചിൽ കൊണ്ടുപോയി മർദിക്കുകയും പിന്നീട് പൊന്നാനിയിലെ വീടിനുസമീപം റോഡിൽ ഉപേക്ഷിക്കുകയുമായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്