വയലുകളിൽ ചിതറിയ മൃതദേഹങ്ങൾ; അടിമുടി വിറങ്ങലിച്ച് ഒരു നാട്
തൃശൂർ: നാടിന്റെ കാതുകളിൽ ഇടിമുഴക്കം പോലെ ആ സ്ഫോടനത്തിന്റെ ശബ്ദം തുളച്ചു കയറിയപ്പോൾ ആരും കരുതിയില്ല, അത് ഒരു ജനതയുടെയാകെ പ്രാർത്ഥനകളെ കരിച്ചുകളയുന്ന മരണവാർത്തയാകുമെന്ന്. പൂരപ്പൊലിമയുടെ ആകാശവിസ്മയത്തിന് മരുന്നൊരുക്കിയ കൈകൾ ഇന്ന് ചാരമായി മാറിയിരിക്കുന്നു. മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിൽ മരണം അഴിഞ്ഞാടിയപ്പോൾ അവിടെ അവശേഷിച്ചത് വെന്തുരുകിയ മണ്ണും നിലയ്ക്കാത്ത നിലവിളികളും മാത്രം.
വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത ഭീകരതയ്ക്കാണ് ആ പാടശേഖരം സാക്ഷിയായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വെടിക്കെട്ട് പുരയുടെ അവശിഷ്ടങ്ങൾക്കൊപ്പം ശരീരഭാഗങ്ങൾ സമീപത്തെ വയലിൽ ചിതറിത്തെറിച്ച നിലയിലായിരുന്നു. കണ്ടുനിന്നവരുടെ കണ്ണുകളിൽ ഇരുട്ടുപടർത്തുന്ന കാഴ്ച. പാടശേഖരത്തോട് ചേർന്നുള്ള വലിയൊരു പറമ്പിലാണ് വെടിക്കെട്ടുപുര പ്രവർത്തിക്കുന്നത്. സമീപത്തെ പറമ്പുകളിലെല്ലാം ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലാണ്. പ്രിയപ്പെട്ടവരെ തിരഞ്ഞെത്തിയവർക്ക് മുന്നിൽ കരിപുരണ്ട മണ്ണും മാംസക്കഷ്ണങ്ങളും മാത്രം ബാക്കി.
അപകടം നടന്നയുടൻ ഓടിയെത്തിയവർക്ക് അങ്ങോട്ട് അടുക്കാൻ പോലും സാധിച്ചില്ല. നിലയ്ക്കാതെ സ്ഫോടനം തുടർന്നുകൊണ്ടിരുന്നു. ഓരോ പൊട്ടിത്തെറിയും രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയായി. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് അഞ്ച് വെടിക്കെട്ട് പുരകളും കത്തി ചാമ്പലായത്. ആകാശം മുട്ടുന്ന ഉയരത്തിൽ പുകപടലങ്ങൾ ഉയർന്നതോടെ പ്രദേശത്താകെ കനത്ത പുക പടർന്നു. ശ്വാസം മുട്ടിക്കുന്ന ആ അന്തരീക്ഷത്തിൽ, കരിമരുന്നിന്റെ രൂക്ഷഗന്ധത്തിനിടയിൽ മരണം കാത്തു കിടന്നവരെ കണ്ടെത്താൻ ഫയർഫോഴ്സ് ജീവനക്കാർക്ക് ഏറെ പണിപ്പെടേണ്ടി വന്നു.