KERALA

ഭക്ഷ്യവിഷബാധ: കര്‍ശന നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം; അന്വേഷണത്തിന് ഉത്തരവിട്ടു

കാസര്‍ഗോഡ് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരിക്കുകയും നിരവധിപേര്‍ ചികിത്സ തേടുകയുംചെയ്ത സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങള്‍ ഒരുക്കണം. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അതിനിടെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. ചെറുവത്തൂരിലെ കടയില്‍നിന്ന് രണ്ട് ദിവസത്തിനിടെ ഷവര്‍മ കഴിച്ചവര്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാലുടന്‍ ചികിത്സ തേടണമെന്ന് ഡിഎംഒ നിര്‍ദേശിച്ചു.

ഭക്ഷ്യവിഷബാധ മൂലം കാസർഗോഡ് ചെറുവത്തൂരിലെ നാരായണൻ – പ്രസന്ന ദമ്പതികളുടെ മകൾ 17 വയസുകാരി ദേവനന്ദ മരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഷവർമയിൽ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ദേവനന്ദ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. 15 പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ അഞ്ച് പേരുടെ നില ​ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇവർ കാഞ്ഞങ്ങാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button