KERALA

ദിലീപ് അടക്കമുള്ള പ്രതികളുടെ 6 ഫോണുകള്‍ കോടതിയില്‍; രജിസ്ട്രാർ ജനറലിന് കൈമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നിർണായക തെളിവുകളായ പ്രതികളുടെ മൊബൈൽ ഫോണുകൾ രജിസ്ട്രാർ ജനറലിന്‍റെ ഓഫീസില്‍ ഹാജരാക്കി. ആറ് ഫോണുകളാണ് കൈമാറിയത്. ദിലീപിന്റെ മൂന്ന് ഫോണുകൾ മാത്രമാണ് കൈമാറിയത്. നാലാമത്തെ ഫോണിനെ കുറിച്ച് പ്രോസിക്യൂഷൻ പറയുന്ന കാര്യങ്ങൾ അറിയില്ലെന്നാണ് ദിലീപിന്‍റെ നിലപാട്. സഹോദരൻ അനൂപിന്റെ രണ്ട് ഫോണും ബന്ധു അപ്പുവിന്റെ ഫോൺ ഉൾപ്പടെ ആറ് ഫോണുകൾ കൈമാറും.

രാവിലെ പത്തേകാലിന് മുമ്പായി ആറ് മൊബൈൽ ഫോണുകളും രജിസ്ട്രാർ ജനറലിന് മുന്നിൽ ഹാജരാക്കാനായിരുന്നു കഴിഞ്ഞ ദിവസം കോടതി ദിലീപിനോടും കൂട്ടി പ്രതികളോടും നിർദേശിച്ചിരുന്നത്. മൊബൈൽ ഫോൺ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം തള്ളിയാണ് ഫോണുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചത്. അം​ഗീകൃത ഏജൻസികൾക്ക് മൊബൈൽ ഫോൺ കണ്ടുകെട്ടാനും പരിശോധനക്ക് അയക്കാനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകൾ, അനിയൻ അനൂപിന്‍റെ കൈവശമുള്ള രണ്ട് ഫോണുകൾ, മറ്റൊരു ബന്ധുവിന്‍റെ കൈവശമുള്ള ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ സമർപ്പിച്ചത്. ദിലീപ് തന്നെ സ്വകാര്യ ഫോറൻസിക് പരിശോധനയ്ക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകൾ ഇന്നലെ രാത്രി കൊച്ചിയിൽ തിരിച്ചെത്തിച്ചിട്ടുണ്ട്. ദിലീപിന്‍റേയും കൂട്ടു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയും ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഉപഹർജിയും ഉച്ചയ്ക്ക് 1.45 ന് സിംഗിൾ ബെഞ്ച് പരിഗണിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button