അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി
എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം സ്ക്രീനിങ് ക്യാമ്പുകൾ സംഘടിപ്പിച്ചുകൊണ്ട് രോഗപ്രതിരോധത്തിന് തുടക്കമിടുകയാണ് മലപ്പുറം ജില്ല. . ജൂൺ മാസം പൊന്നാനി മുൻസിപ്പാലിറ്റിയിൽ ഹെൽത്ത് ഇൻസ്പെക്ടർമാർ നടത്തിയ സ്ക്രീനിംഗിൽ 5 അതിഥി തൊഴിലാളികൾക്ക് മലേറിയയും 2 തൊഴിലാളികൾക്ക് ഫൈലേറിയ അഥവാ മന്തും കണ്ടെത്തിയിട്ടുണ്ട് . പലവിധ ആവശ്യങ്ങൾക്കായി ഇവർ നാട്ടിൽ പോയി തിരിച്ചുവരുന്ന സമയമായതിനാൽ ജില്ലയിലെ മൊത്തം അതിഥി തൊഴിലാളികളെ സ്ക്രീനിംഗ് പ്രക്രിയ നടത്തി ഇവരിൽ രോഗാണുക്കൾ ഇല്ല എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് *അതിഥി ആരോഗ്യ മിത്ര* പരിപാടി സംഘടിപ്പിക്കുന്നത്.ജൂലൈ 15 മുതൽ 29 വരെ ആരോഗ്യവകുപ്പ്പഞ്ചായത്തിലെ ഓരോ അതിഥി തൊഴിലാളികളുടെ വീടുകളിലും തൊഴിലിടങ്ങളിലും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പരിശോധന നടത്തി ഇവരെ രാത്രികാല സ്ക്രീനിങ് നടത്തി മന്ത്, മലമ്പനി, കുഷ്ഠം,ക്ഷയം രോഗങ്ങളില്ല എന്ന് ഉറപ്പുവരുത്തുകയാണ്. എടപ്പാൾ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ ബഹു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ പി സിന്ധു പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ലൈസ് അധ്യക്ഷത വഹിച്ചു. എടപ്പാൾ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ . സിൻസി വിഷയാവതരണം നടത്തി. എടപ്പാൾ ഹെൽത്ത് ഇൻസ്പെക്ടർ ലൈജു ഇഗ്നേഷ്യസ് അതിഥി തൊഴിലാളികൾക്കും, കെട്ടിട തൊഴിൽ ഉടമകൾക്കും രോഗ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തി.