കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12 മീറ്റർ വീതിയിൽ ഭൂമി കണ്ടെത്തുന്നതിനാണ് സർവേ നടത്തുന്നത്. സർവേ നടപടികൾ വിലയിരുത്തുന്നതിനായി വില്ലേജ് ഓഫീസർ കുഞ്ഞിക്കുട്ടൻ, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി, വാർഡ് അംഗങ്ങളായ മുംതാസ് ബീഗം, അസീസ് കെ.പി., ആബിദ് വരിക്കപ്പുലാക്കൽ, നിളാ പാർക്ക് മാനേജർ മോനുട്ടി പോലുശ്ശേരി, സർവയർ സലീൽ ബാബു, അഷ്റഫ്, മാനു വി.പി. എന്നിവർ പങ്കെടുത്തു. ചർച്ചയിൽ, തീരദേശ റോഡ് നിളാ പാർക്കിന് അപ്പുറത്തുള്ള റവന്യൂ ഭൂമിയിലേക്ക് നീട്ടണമെന്ന ആവശ്യം ഉന്നയിച്ചു. പ്രസ്തുത റവന്യൂ ഭൂമിയിൽ ഭാവിയിൽ ഫുട്ബോൾ സ്റ്റേഡിയം സ്ഥാപിക്കുന്നതിനും കുറ്റിപ്പുറം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അങ്ങോട്ട് മാറ്റി സ്ഥാപിക്കുന്നതിനും ഈ റോഡ് ഏറെ സൗകര്യപ്രദമാകുമെന്ന് യോഗം വിലയിരുത്തി. ഇത്തരം വികസന സാധ്യതകൾ യാഥാർഥ്യമാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ തീരുമാനമായി.