ഇറാൻ ആക്രമണത്തില്‍ 40,000ലേറെ വീടുകളും ബിസിനസും തകര്‍ന്നു, സഹായിക്കണം’ -ഫണ്ട് പിരിവുമായി ഇസ്രായേല്‍
തെല്‍അവീവ് : ജൂണ്‍ 13ന് ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇസ്രായേലിലെ 40,000ത്തിലധികം വീടുകളും ബിസിനസുകളും തകർന്നുവെന്നും 10,600ലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചുവെന്നും റിപ്പോർട്ട്.
ഇവരെ സഹായിക്കാൻ സംഭാവന ആവശ്യപ്പെട്ട് ഇസ്രായേലി സന്നദ്ധ സംഘടനയായ ഓജെൻ ധനസമാഹരണം തുടങ്ങി. ഇവരുടെ വെബ്സൈറ്റിലും ‘ടൈംസ് ഓഫ് ഇസ്രായേലി’ല്‍ നല്‍കിയ വാർത്തയിലുമാണ് നഷ്ടക്കണക്ക് ഉദ്ധരിക്കുന്നത്.’ജൂണ്‍ 13ന് ഇസ്രായേല്‍ നടത്തിയ ഓപറേഷൻ റൈസിങ് ലയണിന് മറുപടിയായി ഇസ്രായേലിലുടനീളമുള്ള നഗരങ്ങളില്‍ ദിവസവും ഇറാൻ മിസൈല്‍ ആക്രമണം നടത്തി. ഇറാനിയൻ മിസൈലുകള്‍ മുഴുവൻ അയല്‍പക്കങ്ങളെയും തകർത്തു. 10,600ലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. 40,000ത്തിലധികം വീടുകളും ബിസിനസുകളും തകർന്നു. ഓരോന്നിനും പിന്നില്‍ ഒരോ കുടുംബം സാമ്പത്തികമായി തകർന്നുവീഴുന്നു. തെരുവുകള്‍ തകർന്നു കിടക്കുന്നു. ഉപജീവനമാർഗങ്ങള്‍ ഇല്ലാതായി. കടകള്‍ അടഞ്ഞുകിടക്കുന്നു. ശമ്പളം ഇല്ലാതായി. വീടുകള്‍ വാസയോഗ്യമല്ലാതായി. വൻതോതിലുള്ള നാശനഷ്ടങ്ങള്‍ നേരിട്ടു. 3,00,000ത്തിലധികം റിസർവ് സൈനികരെ വിളിച്ചുവരുത്തി. പലരും അവരുടെ കുടുംബങ്ങളെയും ചെറുകിട ബിസിനസുകളെയും ഉപേക്ഷിച്ചാണ് സൈനികവൃത്തിക്ക് ഇറങ്ങിയത്. ആക്രമണ ബാധിത മേഖലകളിലെ സാമ്പത്തിക ഇടപാടുകള്‍ സ്തംഭിച്ചിരിക്കുന്നു. ആയിരക്കണക്കിന് ബിസിനസുകള്‍ അടച്ചുപൂട്ടുകയോ പ്രതിസന്ധി നേരിടുകയോ ചെയ്യുന്നു. ഈ സംഖ്യകള്‍ ദിവസം തോറും വർധിക്കുന്നു. ഭൗതിക, സാമ്പത്തിക പ്രതിസന്ധി നേരിടാൻ പ്രാദേശിക സർക്കാർ സംവിധാനങ്ങള്‍ പ്രയാസപ്പെടുന്നു’ -റിപ്പോർട്ടില്‍ പറയുന്നു.
തുടക്കത്തില്‍100 മില്യണ്‍ ഇസ്രായേല്‍ ഷെക്കേല്‍ (252.72 കോടി ഇന്ത്യൻ രൂപ) സമഹാരിച്ച് സഹായമെത്തിക്കാനാണ് ‘ഓജെൻ’ ശ്രമം. യുദ്ധത്തില്‍ കൂടുതല്‍ നാശനഷ്ടം നേരിട്ട വീടുകള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും ഉടനടി സഹായം നല്‍കുമെന്ന് ഇവർ പറയുന്നു