ഹെൽമെറ്റില്ലെങ്കിൽ ഇനി പിഴ മാത്രമല്ല, ലൈസൻസും പോകും; ട്രാഫിക് നിയമലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ശിക്ഷാ നടപടികൾ മോട്ടോർ വാഹന വകുപ്പ് (MVD) കർശനമാക്കുന്നു. ഇനിമുതൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചാൽ 500 രൂപ പിഴ ഒടുക്കേണ്ടി വരുന്നതിനൊപ്പം മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസും റദ്ദാക്കും. എം.വി.ഡി നടത്തുന്ന ഒരു ദിവസത്തെ നിർബന്ധിത സുരക്ഷിത ഡ്രൈവിങ് പരിശീലന ക്ലാസിൽ പങ്കെടുത്താൽ മാത്രമേ ലൈസൻസ് പുനഃസ്ഥാപിച്ചു നൽകുകയുള്ളൂ. ഗതാഗത നിയമലംഘനങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ശിക്ഷാ കാലാവധിയും പരിശീലന കാലയളവും കൃത്യമായി നിശ്ചയിച്ച് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി.
കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നേരത്തെ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും, കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിനനുസരിച്ചുള്ള കൃത്യമായ മാനദണ്ഡങ്ങൾ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നില്ല. പുതിയ ഉത്തരവോടെ നിയമലംഘനങ്ങളെ 13 വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.
പുതിയ നിയമപ്രകാരമുള്ള വിവിധ ശിക്ഷകൾ ഒറ്റനോട്ടത്തിൽ:നിയമലംഘനംലൈസൻസ് സസ്‌പെൻഷൻ
കാലാവധി – നിർബന്ധിത ക്ലാസ്
മദ്യപിച്ച്/അലക്ഷ്യമായി ഓടിച്ച് ആളപായമുണ്ടാക്കൽ 1 വർഷം 5 ദിവസം
അപകടത്തിൽ ഗുരുതര പരിക്കേൽപ്പിക്കൽ 6 മാസം 5 ദിവസം
മദ്യപിച്ചുള്ള ഡ്രൈവിങ്, മത്സരയോട്ടം, അലക്ഷ്യമായ ഡ്രൈവിങ് 6 മാസം 3 ദിവസം
ആംബുലൻസ്, ഫയർഫോഴ്‌സ് വാഹനങ്ങൾ തടസ്സപ്പെടുത്തൽ 6 മാസം 1 ദിവസം
അമിതവേഗത 3 മാസം 3 ദിവസം
അമിതഭാരം കയറ്റൽ 3 മാസം 1 ദിവസം
ഹെൽമെറ്റ് ഇല്ലാതെയുള്ള യാത്ര 3 മാസം 1 ദിവസം
കോഴ്‌സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ആർ.ടി. ഓഫീസുകളിൽ നിന്ന് ലൈസൻസ് തിരികെ ലഭിക്കൂ. സാങ്കേതിക തകരാറുകളുള്ള വാഹനം നിരത്തിലിറക്കുന്നവർക്കും 6 മാസത്തെ സസ്‌പെൻഷനും 3 ദിവസത്തെ ക്ലാസും നിർബന്ധമാക്കിയിട്ടുണ്ട്.
പ്രായോഗിക ബുദ്ധിമുട്ടുകൾ ഉയർന്നേക്കാം
നേരത്തെ ഹെൽമെറ്റ് ധരിക്കാത്തത് പോലുള്ള ചെറിയ കുറ്റങ്ങൾക്ക് ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് എം.വി.ഡി കടന്നിരുന്നില്ല. എന്നാൽ നിയമലംഘനങ്ങൾ വ്യാപകമായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. അതേസമയം, സംസ്ഥാനത്ത് നിലവിൽ മൂന്ന് പരിശീലന കേന്ദ്രങ്ങൾ മാത്രമാണ് ഉള്ളത് എന്നതിനാൽ, ആയിരക്കണക്കിന് വരുന്ന നിയമലംഘകർക്ക് ക്ലാസുകൾ കൃത്യസമയത്ത് നൽകി ലൈസൻസ് പുനഃസ്ഥാപിച്ചു നൽകുന്നത് മോട്ടോർ വാഹന വകുപ്പിന് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.