സമ്മിശ്ര കൃഷിയുമായി മണികണ്ഠൻ പടിഞ്ഞാറ്റത്ത്
ചങ്ങരംകുളം: നെൽ കൃഷിയിലും പച്ചക്കറി കൃഷിയിലും വിജയം കൊയ്ത് കോക്കൂർ സ്വദേശി മണികണ്ഠൻ പടിഞ്ഞാറ്റത്ത്. ഓരോ സീസൺ അനുസരിച്ചും വ്യത്യസ്തമായ ഇനങ്ങൾ കൃഷി ചെയ്ത് വിജയം കൊയ്തടുക്കുകയാണ് ഓട്ടോ ഡ്രൈവർ കൂടിയായ ഈ യുവാവ്. 26 ഏക്കറോളം വരുന്ന നെൽകൃഷിയും മത്തൻ, വെള്ളരി, വെണ്ട, പയർ, ചീര, തണ്ണിമത്തൻ തുടങ്ങി നിരവധി ഇനങ്ങളാണ് ഇത്തവണ കൃഷി ചെയ്തിരിക്കുന്നത്. മറ്റ് കൃഷിയെ അപേക്ഷിച്ച് ചീരയുമാണ് ലാഭകരമെന്നും ആലംകോട് കൃഷിഭവനിൽ നിന്നും നല്ല പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മണികണ്ഠൻ പറഞ്ഞു.
വർഷങ്ങളായി കാർഷിക മേഖലയിൽ പ്രവർത്തിച്ചുവരുന്ന മണികണ്ഠന് കഴിഞ്ഞവർഷം ആലങ്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷക ദിനത്തിൽ യുവ കർഷകനുള്ള പുരസ്കാരം നൽകി ആദരിച്ചിരുന്നു. നെൽകൃഷിയിലെ വിളവ് സുപ്ലൈക്കോയ്ക്ക് കൈമാറുകയും പച്ചക്കറി ഇനങ്ങൾ നേരിട്ട് ഷോപ്പുകളിൽ എത്തിച്ചുമാണ് വിൽപ്പന നടത്തിവരുന്നത്. നല്ലൊരു വരുമാനത്തിന് പുറമേ ഒരു വിനോദ ഉപാധി പോലെയാണ് ഈ യുവകർഷകൻ കൃഷിയെ സ്നേഹിക്കുന്നത്.