റിസ വർധിപ്പിക്കാൻ റൺവേയുടെ നീളം കുറയ്ക്കാൻ നിർദേശം
കരിപ്പൂർ ∙ വിമാനത്താവളത്തിന്റെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) ഇരുഭാഗത്തും 240 മീറ്ററായി വർധിപ്പിക്കുന്നതിന് റൺവേയുടെ നീളം കുറയ്ക്കാനുള്ള നടപടികൾ തുടങ്ങാൻ വിമാനത്താവള ഡയറക്ടർക്ക് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശം. നിലവിൽ ഇരു ഭാഗത്തും 90 മീറ്റർ വീതമാണ് റിസയുടെ നീളം. റിസയുടെ നീളം 240 മീറ്ററാക്കി മാറ്റുന്നതിന് ആവശ്യമായ ഭൂമിയേറ്റെടുത്തു നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പ്രതികരണമൊന്നുമില്ലാത്ത സാഹചര്യത്തിലാണ് റൺവേ നീളം കുറയ്ക്കാനുള്ള തീരുമാനമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ദേബാശിഷ് ഖാൻ അയച്ച കത്തിൽ പറയുന്നു.നിർദേശം നടപ്പാക്കിയാൽ റൺവേയുടെ നീളം 2860 മീറ്ററിൽ നിന്ന് 2540 ആയി ചുരുങ്ങും. വലിയ വിമാന സർവീസ് പുനരാരംഭിക്കാമെന്ന പ്രതീക്ഷ അസ്തമിക്കും. കരിപ്പൂർ വിമാനാപകടത്തെക്കുറിച്ച് അന്വേഷിച്ച എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റിസ വികസിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനു രണ്ടു മാർഗങ്ങളാണ് കമ്മിറ്റി മുന്നോട്ടുവച്ചിരുന്നത്. ആവശ്യമായ 14.5 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകുക, അല്ലെങ്കിൽ നിലവിലുള്ള 2860 മീറ്റർ റൺവേയിൽനിന്നു 160 മീറ്റർ വീതം ഇരുവശത്തുനിന്നു റിസ സജ്ജമാക്കാനായി വിട്ടുനൽകുക.
ഭൂമി ഏറ്റെടുത്തു നൽകാത്ത സാഹചര്യത്തിൽ റൺവേ നീളം 2540 ആയി ചുരുക്കന്നതിനുള്ള നടപടികൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവള ഡയറക്ടർക്ക് 2022 സെപ്റ്റംബർ 20നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കത്ത് അയച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തു നൽകുമെന്ന പ്രതീക്ഷയിൽ വിമാനത്താവള ഡയറക്ടർ മറുപടി നൽകിയിരുന്നില്ല. എഎഐബി നിർദേശം നടപ്പാക്കുന്നത് വൈകിപ്പിക്കാൻ സാധിക്കില്ലെന്നും റൺവേ നീളം കുറച്ച് സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾ അറിയിക്കണമെന്നും നിർദേശിച്ചുള്ള കത്ത് രണ്ടു ദിവസം മുൻപാണ് ഡയറക്ടർക്ക് ലഭിച്ചത്.റൺവേ വികസനത്തിനുള്ള ഭൂമി ഏറ്റെടുത്തു നൽകുന്നത് വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ആഴ്ചകൾക്കു മുൻപ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഓഗസ്റ്റ് ഒന്നിനു മുൻപ് ഭൂമി നൽകിയില്ലെങ്കിൽ റൺവേ നീളം കുറയ്ക്കുമെന്ന് ഈ കത്തിലും മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്രം ആവശ്യപ്പെട്ട സമയത്തിനുള്ളിൽ ഭൂമിയേറ്റെടുത്തു നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കെയാണ് എയർപോർട്ട് അതോറിറ്റിയുടെ പുതിയ നടപടി.