മൂന്നക്ക എഴുത്തുലോട്ടറി: പൊന്നാനിയിൽ രണ്ടുപേർ പിടിയിൽ.
പൊന്നാനി: സർക്കാർ ഭാഗ്യക്കുറിക്ക് സമാന്തരമായി മൂന്നക്ക എഴുത്തുലോട്ടറി നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. പൊന്നാനി സ്വദേശികളായ കൊടക്കാട് ഹരിനാരായണൻ (25), നെല്ലിക്കോട്ട് സജീവ് (34) എന്നിവരാണ് പിടിയിലായത്.
ചമ്രവട്ടം ജങ്ഷനിലെ ലോട്ടറിക്കടയുടെ മറവിലാണ് എഴുത്തുലോട്ടറി നടത്തിയിരുന്നത്. ആളുകൾ ആവശ്യപ്പെടുന്ന മൂന്നക്ക നമ്പർ എഴുതി നൽകുകയും അതത് ദിവസത്തെ സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ലഭിക്കുന്ന നമ്പറിന്റെ അവസാന മൂന്നക്ക നമ്പറുമായി ഒത്തുനോക്കിയാണ് പണം നൽകുന്നത്.
ഒന്നാം സമ്മാനമായി 5,000 രൂപയും രണ്ടാം സമ്മാനമായി അഞ്ഞൂറും മൂന്നാം സമ്മാനമായി 250 രൂപയുമാണ് ലഭിക്കുക. മൊബൈൽ ആപ്ലിക്കേഷനടക്കം നിർമിച്ചാണ് എഴുത്ത് ലോട്ടറി ലോബിയുടെ പ്രവർത്തനം. അംഗീകൃത ലോട്ടറി ഏജൻസികളുടെ മറവിൽ എഴുത്ത് ലോട്ടറി വില്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. പരിശോധനയിൽ എഴുത്ത് ലോട്ടറി വിറ്റുലഭിച്ച 18,680 രൂപയും പോലീസ് കണ്ടെടുത്തു.
ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂർ, എസ്.ഐ. എം.കെ. നവീൻഷാജ്, എ.എസ്.ഐ. കെ. പ്രവീൺകുമാർ, സി.പി.ഒ. മാരായ എസ്. ഷൈജു, എസ്. പ്രശാന്ത്‌കുമാർ, എം. സോഫി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.