വെളിയങ്കോട് അങ്ങാടിയിലെ അടിപ്പാതയുടെ മാറ്റം വരുത്താനാകില്ല; ദേശീയപാതാ അതോറിറ്റി
വെളിയങ്കോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വെളിയങ്കോട് അങ്ങാടിയിലെ അടിപ്പാതയുടെ നിർമാണത്തിൽ മാറ്റം വരുത്താനാകില്ലെന്ന് ദേശീയപാതാ അതോറിറ്റി. അങ്ങാടിയെ വിഭജിക്കുന്ന തരത്തിൽ പാലം നിർമിക്കുന്നതായി നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥരാണ് അലൈൻമെന്റ് പ്രകാരം നിർമിച്ചു കൊണ്ടിരിക്കുന്ന അടിപ്പാതയിൽ മാറ്റം വരുത്താനാകില്ലെന്ന് അറിയിച്ചത്.
ദേശീയപാത ലെയ്സൻ ഓഫിസർ പി.പി.എം.അഷറഫ്, പൊന്നാനി തഹസിൽദാർ കെ.ഷംസുദ്ദീൻ എന്നിവർ വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിലുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതിയും പ്രതിഷേധക്കാരും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരുടെ സന്ദർശനം. വെളിയങ്കോട്ടും അയ്യോട്ടിച്ചിറയിലും 25 മീറ്റർ വീതിയിൽ 250 മീറ്റർ നീളത്തിലുള്ള അടിപ്പാതയുടെ നിർമാണമാണ് പുരോഗമിക്കുന്നത്. ഇരുവശത്തുമുള്ള സർവീസ് റോഡ് വഴിയാകും പഞ്ചായത്ത് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുക.
നേരിട്ട് അടിപ്പാതയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്നും സർവീസ് റോഡിലേക്ക് കൂടുതൽ കവാടങ്ങൾ ആവശ്യമെങ്കിൽ പഞ്ചായത്തിന്റെ ശുപാർശ ലഭിച്ചാൽ സർക്കാരിന്റെ തീരുമാനം ലഭിക്കുന്നതിനനുസരിച്ച് അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കി.കവാടങ്ങളുടെ കണക്ക് അടുത്ത ദിവസം എടുക്കുമെന്നും പഞ്ചായത്ത് ബോർഡ് ഉടൻ ചേരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടായിൽ അറിയിച്ചു. വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്, എ.വി.ഉമ്മർ, ഇബ്രാഹിം കുട്ടി വെളിയങ്കോട്, കെ.കെ.ബീരാൻകുട്ടി, പി.വി.ഫൈസൽ, പി.ആർ.കെ.റസാഖ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.