തവനൂർ റസ്ക്യൂ ഹോമിലെ 11 വർഷത്തെ അഭയവാസം മതിയാക്കി മുന്നിയും കൂടണഞ്ഞു
എടപ്പാൾ:തവനൂർ റസ്ക്യു ഹോമിലെ 11 വർഷത്തെ അഭയവാസം മതിയാക്കി മുന്നിയും കൂടണഞ്ഞു. മധ്യപ്രദേശിലെ രിവയിലെ മൗഗഞ്ചിലെ വീട്ടിൽ ഭർത്താവിനും മക്കൾക്കുമൊപ്പം പുതു ജീവിതത്തിലേക്ക് ചുവടു വെച്ചു. തവനൂർ കുരടയിലെ മഹിളാമന്ദിരത്തിൽ നിന്നും സ്ഥാപന ജീവനക്കാരായ ശരത്, അമീറ, സുനിത എന്നിവരാണ് കുറ്റിപ്പുറത്തു നിന്നും ട്രെയിൻ മാർഗം മുന്നി സ്വദേശത്തെ രിവ (Rewa) റെയിൽവേ സ്റ്റേഷൻ വരെ എത്തിച്ചത്. അവിടെ വെച്ച് ഭർത്താവ് ഓംപ്രകാശും മകൻ അജയും മുന്നിയെ ആശ്ലേഷിച്ച് സ്വീകരിച്ച് പതിനൊന്ന് വർഷം മുമ്പ് കൈവിട്ട സ്വഗൃഹത്തിന്റെ സ്നേഹോഷ്മളതയിലേക്ക് കൈപിടിച്ച് ആനയിക്കുകയാരുന്നു.റസ്ക്യു ഹോം മഹിളാമന്ദിരം ജീവനക്കാരും എം എസ് കെയും സാമൂഹ്യ നീതി വനിതാ ക്ഷേമ വകുപ്പ് അധികൃതരും നിരന്തരമായി നടത്തിയ അന്വേഷണത്തിലാണ് മുന്നി യുടെ ബന്ധുക്കളെ കണ്ടെത്താനായത്. യു പി യിലെ പോലീസ് ഉദ്യോഗസ്ഥനായ ദേവേന്ദ്ര സിംഗിംനോടാണ് മുന്നിയുടെ കുടുംബം ഏറെ കടപ്പെട്ടിരിക്കുന്നത്.കേരളത്തിലെ സാമൂഹ്യ നീതി വനിതാ ക്ഷേമ വകുപ്പ് അധികൃതരുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം നടത്തിയ ഇടപെടലിലൂടെയാണ് മുന്നിക്ക് നഷ്ടപ്പെട്ട കുടുംബ ജീവിതം തിരിച്ച് പിടിക്കാനായത്.അഞ്ചാമത്തെ മകനെ പ്രസവിച്ച് ദിവസങ്ങൾക്കകം മനസിൻറെ ചെറിയ വികൃതികളുടെ ഫലമെന്നോണം വീട് വിട്ടിറങ്ങിയ മുന്നി വഴി തെറ്റി അലഞ്ഞ് ഒടുവിൽ കേരളത്തിൽ എത്തുകയായിരുന്നു.അക്ഷരാഭ്യാസമില്ലാത്ത മുന്നിയെ പോലീസ് കണ്ടെത്തിയാണ് തവനൂർ റസ്ക്യൂ ഹോമിൽ എത്തുന്നത്.