കുണ്ടും കുഴിയും ഇല്ലാത്ത റോഡില്‍ അറ്റകുറ്റപ്പണി; നടപടി സ്വീകരിക്കുമെന്നും മന്ത്രി റിയാസ്.
കോഴിക്കോട്: തകരാത്ത റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ അറ്റകുറ്റപ്പണി. കോഴിക്കോട് കുന്ദമംഗംലം-മെഡിക്കൽ കോളേജ് റോഡിൽ ഒഴുക്കരയിലാണ് സംഭവം. റോഡിന് കുഴികളൊന്നുമില്ലാത്ത 17 മീറ്റർ സ്ഥലത്താണ് ടാറൊഴിച്ച് പണി തുടങ്ങിയത്.
തുടർന്ന് നാട്ടുകാർ സംഘടിച്ചതോടെ അറ്റകുറ്റപ്പണി നിർത്തിവെച്ചു. തുടർന്ന് പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കരാറുകാരന് സ്ഥലം മാറിപ്പോയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. റോഡിൽ കുഴി ഉണ്ടെന്ന് പറഞ്ഞാണ് കരാറുകാരൻ പണി ആരംഭിച്ചത്. എന്നാൽ ഇത് പണംതട്ടാൻ വേണ്ടി ഉദ്യോഗസ്ഥർ ഉൾപ്പടെ അറിഞ്ഞുകൊണ്ടുള്ള നടപടിയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
മൂന്ന് വർഷം മുൻപ് ടാർ ചെയ്ത റോഡാണെന്നും അഴിമതി നടത്താൻ വേണ്ടിയാണ് ഇപ്പോൾ അറ്റകുറ്റപ്പണി നടത്തുന്നതെന്നും നാട്ടുകാർ പറഞ്ഞു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചു. ചീഫ് എൻജിനീയറോട് മന്ത്രി വിശദീകരണം തേടി.
ഇത് ഒറ്റപ്പെട്ട പ്രവണതയല്ലെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തി കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.