സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്ക് എന്തുപറ്റി? വൈറലായി ആശുപത്രി കിടക്കയും എഡിറ്റിംഗ് ടേബിളും
കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു ഫോട്ടോ പ്രചരിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയിൽ ഐ സി യു വാസത്തിനിടയിൽ എഡിറ്റിംഗ് ജോലി പൂർത്തിയാക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഗുരുതര രോഗം ബാധിച്ച് ഒരു മാസം മുമ്പാണ് ആശുപത്രിയിൽ കിടന്നതും അതിനിടെ ജോലി ചെയ്ത കാര്യവും യു ട്യൂബ് ചാനലിലൂടെ തുറന്ന് പറഞ്ഞിരുന്നു.
പിത്താശയത്തിലെ കല്ല് നീക്കാനായി ശസ്ത്രക്രിയ നടത്തുകയും അതീവ ഗുരുതരാവസ്ഥയിലാകുകയും ചെയ്ത കാര്യമാണ് സന്തോഷ് ജോർജ് കുളങ്ങര പറയുന്നത്. ജനുവരിയിൽ വയറ്റിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് കല്ല് നീക്കം ചെയ്യാൻ പറഞ്ഞത്. കല്ല് നീക്കം ചെയ്യേണ്ടത് അത്യാവശ്യമല്ലെങ്കിലും യാത്രക്കിടയിൽ ചികിത്സാ സൗകര്യം ഇല്ലാത്ത രാജ്യത്ത് വച്ച് ബുദ്ധിമുട്ട് ആകുമെന്ന് ആയിരുന്നു മുന്നറിയിപ്പ്.
ഇതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് ആയിരുന്നു ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള അനുഭവങ്ങളാണ് സന്തോഷ് ജോർജ് കുളങ്ങര കുറിച്ചത്.
എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ചികിത്സ. പിത്താശയം മുഴുവനായും താക്കോൽദാര ശസ്ത്രക്രിയ വഴി നീക്കം ചെയ്യുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷം ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങാൻ ഇരിക്കേയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. കടുത്ത ശ്വാസം മുട്ടൽ. ഇതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. എന്നാൽ, കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ശ്വാസം മുട്ടൽ കൂടിയതോടെ മറ്റു പരിശോധനകളും നടത്തി. ഒടുവിൽ ശ്വസിക്കാൻ വെന്റിലേറ്റർ സഹായവും ആവശ്യമായി വന്നു.
ന്യൂമോണിയ ഉണ്ടെന്ന് സി ടി സ്കാനിൽ വ്യക്തമായി. അടിയന്തരമായി തീർക്കേണ്ട ജോലികൾ ഏറ്റെടുക്കേണ്ടി വന്നത് വെള്ളിയാഴ്ച. എപ്പിസോഡ് മുടങ്ങാതിരിക്കാൻ ഷൂട്ട് ചെയ്ത ദൃശ്യങ്ങളും ലാപ്ടോപ്പും ആശുപത്രിയിലേക്ക് എത്തിച്ചു. തുടർന്ന് രാത്രി വൈകിയിരുന്നും ജോലികൾ തീർക്കുകയായിരുന്നു. എന്നാൽ, ഇതിനു പിന്നാലെ വീണ്ടും വേദന കൂടുകയായിരുന്നു. ഉറങ്ങി എഴുന്നേറ്റിട്ടും വേദന മാറിയില്ല. ഇതോടെ. കൂടുതൽ പരിശോധനകൾ നടത്തുകയായിരുന്നു.