MALAPPURAM

മൂന്നു ദിവസം അഴുക്കുചാലില്‍ കുടുങ്ങിയ നായക്കുട്ടിക്ക് പുനര്‍ജന്മം; സാഹസികമായ രക്ഷപ്പെടുത്തല്‍

മലപ്പുറം: അഴുക്കുചാലില്‍ വീണ നായക്കുട്ടിയെ മൂന്ന് ദിവസത്തിന് ശേഷം അത്ഭുതകരമായി രക്ഷപ്പെടുത്തി നാട്ടുകാര്‍. മലപ്പുറം വണ്ടൂര്‍ മഞ്ചേരി റോഡിലാണ് ആധുനിക രീതികള്‍ എല്ലാം ഉപയോഗിച്ച് നായക്കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാര്‍ രക്ഷപ്രവര്‍ത്തനം നടത്തിയത്.

വണ്ടൂര്‍ മഞ്ചേരി റോഡില്‍ ടി.കെ ഗാര്‍ഡന് മുന്നിലുള്ള അഴുക്കുചാലിലാണ് നായക്കുട്ടി വീണത്. കനത്ത മഴയില്‍ വെള്ളം കുത്തി ഒഴുകുന്നതിനാല്‍ സ്ലാബിട്ട് അടച്ച അഴുക്കു ചാലില്‍ കുടങ്ങിപ്പോയി. തള്ളപ്പട്ടി കര‍ഞ്ഞ് ബഹളം കൂട്ടിയാതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

മൂന്നാം നാള്‍ നടന്നത് വന്‍ രക്ഷാ പ്രവര്‍ത്തനം. നായക്കുട്ടിയെ പുറത്തെത്തിക്കാന്‍ അഗ്നിരക്ഷാസേന എത്തി. എന്നാല്‍ അഴുക്ക് ചാലിന് മുകളില്‍ പാകിയ  സ്ലാബ് തടസമായി. സ്ലാബ് മാറ്റാന്‍ പിഡബ്ല്യുഡി വിഭാഗം അനുമതി നല്‍കിയെങ്കിലും കൂടുതല്‍ സമയം കാത്തുനില്‍ക്കാന്‍ അവിടെ ഉണ്ടായിരുന്ന ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ തയാറായില്ല.

ട്രോമാകെയര്‍ പ്രവര്‍ത്തകരായ അഷ്റഫ്, ഉണ്ണിക്കൃഷ്ണന്‍, അസൈന്‍, നസീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാതിരാത്രിയിലും രക്ഷാപ്രവര്‍ത്തനം നടന്നു. തസ്നീം, റിഥുന്‍ എന്നീ യുവാക്കള്‍ മൊബൈല്‍ ഫോണുകള്‍ വീഡിയോകോളില്‍ കണക്ട് ചെയ്തു.

ഒരു ഫോണ്‍ അഴുക്കുചാലിന്റെ വിടവിലൂടെ ഇറക്കി നായ്ക്കുട്ടി കിടക്കുന്ന സ്ഥലം കൃത്യമായി കണ്ടെത്തി. നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെത്തിച്ചു. നായക്കുട്ടി സുഖമായിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button