മാതൃശിശു ആശുപത്രിക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ; അംഗീകാരം 92 ശതമാനം മാർക്കോടെ
പൊന്നാനി : മാതൃശിശു ആശുപത്രിക്ക് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യ സർട്ടിഫിക്കേഷൻ. 92% മാർക്കോടെയാണ് അംഗീകാരം. ഉന്നത നിലവാരത്തിലുള്ള പ്രസവ ചികിത്സ, അണുബാധ കുറയ്ക്കുക, മികച്ച പരിചരണം, ലേബർ റൂമുകളുടെയും ഓപ്പറേഷൻ തീയറ്ററുകളുടെയും ഗുണനിലവാരം തുടങ്ങിയവ പരിഗണിച്ചാണ് അംഗീകാരം ലഭ്യമായിരിക്കുന്നത്. ഗർഭിണികൾക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാനും മാതൃശിശു മരണ നിരക്ക് കുറയ്ക്കാനുമാണ് ലക്ഷ്യ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
പൊന്നാനി മാതൃശിശു ആശുപത്രിയിൽ വിദഗ്ധ സംഘമെത്തി വിശദമായ പരിശോധനകൾ നടന്നിരുന്നു. ലേബർ റൂമിൽ പ്രവേശിപ്പിക്കുന്ന സമയം മുതൽ പ്രസവശേഷം വാർഡിലേക്കു മാറ്റുന്നതു വരെ ഗർഭിണികൾക്ക് വേണ്ട സംരക്ഷണം ഉറപ്പ് വരുത്തുന്നുണ്ടെന്ന കാര്യവും സംഘം നേരിട്ട് ബോധ്യപ്പെട്ടിരുന്നു. ലക്ഷ്യ മാർഗ നിർദേശങ്ങൾ അനുസരിച്ച് ലേബർ റൂമിലെയും ഓപ്പറേഷൻ തീയറ്ററുകളിലെയും ഭൗതിക സാഹചര്യങ്ങൾ മികച്ചതാക്കിയിരുന്നു.
ആശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ 3 ഓപ്പറേഷൻ തിയറ്ററുകളും രോഗി പരിചരണത്തിന് ആവശ്യമായ സംവിധാനങ്ങളും വർധിപ്പിച്ചു.തീവ്ര പരിചരണം ആവശ്യമായ ഗർഭിണികൾക്ക് പ്രത്യേക യൂണിറ്റ് സജ്ജമാക്കി. ജീവനക്കാർക്ക് മതിയായ പരിശീലനവും നൽകിയിരുന്നു. ജില്ലയിൽ ലക്ഷ്യ പദ്ധതി നടപ്പാക്കിയ ആശുപത്രിയെന്ന നേട്ടം കൂടി പൊന്നാനി മാതൃശിശു ആശുപത്രി കൈവരിച്ചിരിക്കുകയാണ്. ജില്ലയ്ക്ക് പുറത്തു നിന്നു വരെ രോഗികൾ മാതൃശിശു ആശുപത്രിയിലേക്ക് വരുന്നുണ്ട്.