മഞ്ചേരിയിൽ ആരോഗ്യ മന്ത്രിയും നഗരസഭ ചെയർപേഴ്സണും തമ്മിൽ പരസ്യമായ വാക്കുതർക്കം; വിഷയം ജനറൽ ആശുപത്രി..!
മഞ്ചേരിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജും നഗരസഭ ചെയർപേഴ്സൺ വി.എം. സുബൈദയും തമ്മിൽ പരസ്യമായ വാക്കുതർക്കം. മഞ്ചേരി ജനറൽ ആശുപത്രിയുടെ വിഷയത്തിൽ നടന്ന ചർച്ചക്കിടെയാണ് ഇരുവർക്കുമിടയിൽ വാക്കേറ്റമുണ്ടായത്. എൽ.ഡി.എഫ് – യു.ഡി.എഫ്. നേതാക്കൾ ഇടപെട്ടതോടെ തർക്കം കൂടുതൽ വഷളായി.
മന്ത്രിയുടെ ഉദ്ഘാടനത്തി ചടങ്ങിന് ശേഷം യു.എ. ലത്തീഫ് എം.എൽ.എ. മഞ്ചേരി ജനറൽ ആശുപത്രിയുടെ വികസന വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് തർക്കത്തിന്റെ തുടക്കം. ആശുപത്രി വികസനത്തിനായി വേട്ടേക്കോട് എന്ന സ്ഥലത്ത് 50 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും അതിൽ 25 ഏക്കർ സൗജന്യമായി ലഭിച്ചതാണെന്നും എം.എൽ.എ. പറഞ്ഞു.
ഈ സ്ഥലം ഏറ്റെടുക്കണമെന്ന് മന്ത്രിയോട് അഭ്യർത്ഥിക്കുന്നതിനിടയിൽ, മന്ത്രി എം.എൽ.എയുടെ പ്രസംഗം തടസ്സപ്പെടുത്തി. 2015 ൽ തന്നെ മഞ്ചേരി ജനറൽ ആശുപത്രി നഗരസഭയ്ക്ക് കൈമാറിയെന്ന സർക്കാർ ഉത്തരവുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു.
എന്നാൽ, മന്ത്രിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് ചെയർപേഴ്സൺ വി.എം. സുബൈദ തുറന്നടിച്ചു. ഇതാണ് ഇരുവർക്കുമിടയിൽ പരസ്യമായ വാക്കേറ്റത്തിന് വഴിയൊരുക്കിയത്.