KERALA

പ്രാതിനിധ്യ വോട്ട് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന്‌ വെള്ളാപ്പള്ളി നടേശന്‍

പ്രാതിനിധ്യ വോട്ട് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ സംഘടനയിലെ ഏകാധിപത്യം അവസാനിപ്പിക്കുന്ന വിധിയാണിതെന്നായിരുന്നു മുന്‍ പ്രസിഡന്റ് സികെ വിദ്യാസാഗറിന്റെ പ്രതികരണം. ജനാധിപത്യം തിരിച്ചുകൊണ്ടുവരാനുള്ള വിധിയാണെന്ന് ശ്രീനാരായണ ധർമ പരിപാലന വേദി നേതാവ് ബിജു രമേശും പ്രതികരിച്ചു. എസ്.എന്‍.ഡി.പിയിലെ എല്ലാവർക്കും വോട്ടവകാശം നല്‍കി തെരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. അതുകൊണ്ടാണ് പ്രാതിനിധ്യ വോട്ടവകാശം നടപ്പാക്കിയത്. എന്നാല്‍ കാല്‍ നൂറ്റാണ്ടിലേറെ സംഘടനയില്‍ നിലനിന്ന ഏകാധിപത്യം അവസാനിപ്പിക്കുന്ന വിധിയാണ് ഹൈക്കോടതിയുടേതെന്ന് എസ്.എന്‍.ഡി.പിയോഗം മുന്‍ പ്രസിഡന്റ് സി.കെ വിദ്യാസാഗർ പ്രതികരിച്ചു. ചില വ്യക്തികളുടെ താത്പര്യമാണ് കഴിഞ്ഞ കുറേ കാലമായി എസ്എന്‍ഡിപിയില്‍ നടക്കുന്നതെന്നും സംഘടനക്ക് ജനാധിപത്യസ്വഭാവം നല്‍കുന്ന വിധിയാണുണ്ടായതെന്നും ബിജു രമേശും പ്രതികരിച്ചു. എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പുകളിലെ പ്രാതിനിധ്യ വോട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. എല്ലാ അംഗങ്ങള്‍ക്കും ഇനി മുതല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടായിരിക്കും. ഫെബ്രുവരി അഞ്ചിന് യോഗം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധി. നിലവില്‍ എസ്എന്‍ഡിപിയിലെ വോട്ട് രീതി 200 അംഗങ്ങള്‍ ഉള്ള ശാഖകള്‍ക്ക് ഒരു വോട്ട് എന്നതായിരുന്നു. അതായത് ഓരോ 200 അംഗങ്ങള്‍ക്കും ഒരു വോട്ട്. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ ഏകദേശം പതിനായിരത്തോളം വോട്ടുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ രീതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ചില ഹര്‍ജികള്‍ കോടതിക്ക് മുന്നിലുണ്ടായിരുന്നു. ഈ ഹര്‍ജികള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി വന്നിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button