PONNANI

പൊന്നാനിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് വൻ പരാജയം; മാലിന്യ സംസ്കരണ പ്ലാന്റ് ആട്ടിൻകൂടാക്കി മാറ്റി

പൊന്നാനി: നഗരസഭയുടെ ഒന്നാംതരം വികസന നേട്ടമായി അവതരിപ്പിച്ചിരുന്ന തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണ പ്ലാന്റ് ഇപ്പോൾ ആട്ടിൻകൂട്. പദ്ധതിയുടെ പേരിൽ പൊടിച്ചത് ലക്ഷങ്ങൾ. 2 വർഷം മുൻപ് ഉദ്ഘാടനം ചെയ്ത പദ്ധതി മാസങ്ങൾ പോലും പ്രവർത്തിച്ചില്ല. മാലിന്യ സംസ്കരണ രംഗത്ത് പൂർണ പരാജയത്തിലേക്ക് നഗരസഭ എത്തിയിരിക്കുന്നു. നഗര മാലിന്യം സംസ്കരിക്കാൻ നഗരസഭയിൽ ആകെയുണ്ടായിരുന്ന പ്ലാന്റാണ് ആട്ടിൻകൂടാക്കി മാറ്റിയിരിക്കുന്നത്.

32 ലക്ഷം രൂപയാണ് പദ്ധതിയുടെ പേരിൽ ചെലവഴിച്ചത്. പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് സംസ്കരിക്കുന്നതിന് ഷ്രഡിങ് യൂണിറ്റ് തുടങ്ങുന്നതിനും ലക്ഷങ്ങൾ ചെലവഴിച്ചു. കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊരുക്കി. വർഷങ്ങൾ കഴിഞ്ഞിട്ടും ആകെയെത്തിയത് പ്രസിങ് യന്ത്രം മാത്രമാണ്. ഇപ്പോൾ ഇൗ മെഷിനും പ്രവർത്തിക്കാതെയായി. ഇതിന്റെ പേരിലും നഗരസഭ ലക്ഷങ്ങൾ കളഞ്ഞു. മാലിന്യ സംസ്കരണത്തിന്റെ പേരിൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ പ്രഹസനമായ ചില യോഗങ്ങൾ ചേരുന്നുവെന്നല്ലാതെ മറ്റൊന്നും നടക്കുന്നില്ല.

പ്ലാസ്റ്റിക് മാലിന്യം വല്ലപ്പോഴും അങ്ങോട്ട് പണം നൽകി കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്. ശുചിത്വ കേരള മിഷൻ സംസ്ഥാന പുരസ്കാരം ലഭിച്ച പൊന്നാനി നഗരസഭയിലാണ് ഇൗ ഗതികേട്. മാലിന്യ സംസ്കരണത്തിന്റെ പേരിൽ കളഞ്ഞുകുളിച്ച പണത്തിന് നഗരസഭാ ഭരണസമിതി മറുപടി പറയണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. സ്വപ്ന പദ്ധതികൾ പലതും നഗരസഭ മുന്നോട്ടു വച്ചിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല. എല്ലാം വാഗ്ദാനങ്ങളിൽ ഒതുങ്ങിയി. അർധരാത്രിയിൽ ആരും കാണാത്തിടത്ത് മാലിന്യം കുഴിച്ചുമൂടേണ്ട ദയനീയ അവസ്ഥയാണ് നഗരസഭയ്ക്കുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button