NATIONAL

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടി

ഫെബ്രുവരി 14ന് നടക്കാനിരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അതേമാസം 20ലേക്ക് മാറ്റിയതായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ന് ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തിലാണ് തീരുമാനം. ഗുരു രവിദാസ് ജയന്തി തീര്‍ത്ഥാടനം പരിഗണിച്ച് തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് ബിജെപി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

പഞ്ചാബിലെ 32 ശതമാനത്തോളം വരുന്ന ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ ഫെബ്രുവരി 10 മുതല്‍ 16 വരെ വാരണാസിയില്‍ വെച്ച് നടക്കുന്ന ഗുരു രവിദാസ് ജയന്തി തീര്‍ത്ഥാടനത്തിനായി പോകുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഏകദേശം 25 ലക്ഷത്തോളം പേരാണ് തീര്‍ത്ഥാടനത്തിനായി പുറപ്പെടുക. ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടാതിരിക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുകൂലമായ തീരുമാനമെടുത്തത്.

അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ യുപി കഴിഞ്ഞാല്‍ ഏറ്റവുമധികം നിയമസഭാ സീറ്റുകളുള്ളത് പഞ്ചാബിലാണ്. ഈ അഞ്ചുസംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാവും പഞ്ചാബാണ്. ഒരു വര്‍ഷത്തിലധികമായി നീണ്ടുനിന്ന കര്‍ഷക പ്രതിഷേധം, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ സുരക്ഷാ വീഴ്ച, ലുധിയാന കോടതിയിലെ സ്‌ഫോടനം, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സിദ്ദുവുമായുള്ള ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ഭിന്നത, തുടര്‍ന്നുണ്ടായ രാജി. എല്ലാം കൊണ്ടും സംഭവ ബഹുലമായ രാഷ്ട്രീയ നാടകങ്ങള്‍ക്കിടയിലാണ് പഞ്ചാബ് വിരലില്‍ മഷി പുരട്ടാനിറങ്ങുന്നത്.

ടൈംസ് നൗ-വീറ്റോ നടത്തിയ പ്രീപോള്‍ സര്‍വേ ഫലം പുറത്തുവരുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷമില്ലാതെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനക്കയറ്റത്തിനാണ് സാധ്യത. ശിരോമണി അകാലിദള്‍-ബിഎസ്പി സഖ്യം 14-17 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ പ്രവചനം. ബിജെപി-പിഎല്‍സി സഖ്യം 1-3 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. ആകെയുള്ള 117ല്‍ 104 സീറ്റുകളിലേക്കാണ് ആംആദ്മി പാര്‍ട്ടി മത്സരിക്കുക. ജലന്ദര്‍, ഗുരുഹര്‍ സഹയ്, അബോഹര്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും എഎപി നിശ്ചയിച്ചുകഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button