കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സമഗ്ര സംഭാവന പുരസ്കാരം സുഭാഷ് ചന്ദ്രൻ ഏറ്റുവാങ്ങി
പൊന്നാനി : കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ അവിസ്മരണീയ വ്യക്തിത്വമായിരുന്ന കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൽനിന്ന് മാതൃഭൂമി വാരികയുടെ അസിസ്റ്റന്റ് എഡിറ്ററും എഴുത്തുകാരനുമായ സുഭാഷ് ചന്ദ്രൻ ഏറ്റുവാങ്ങി.ശില്പവും പ്രശസ്തിപത്രവും 15,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. പൊന്നാനി ആർവി ഹാളിൽ നടന്ന കൊളാടി ഗോവിന്ദൻകുട്ടി അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും ബിനോയ് വിശ്വം ഉദ്ഘാടനംചെയ്തു. ഭരണകൂടം നേരിട്ട് ഇന്ത്യയിൽ ജനാധിപത്യ സംവിധാനങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അത് ചെറുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്. ബിജെപി ഭരണത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഭരിക്കുന്നവരുടെ കാര്യസ്ഥൻമാരായാണ് പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പുകളിൽ രാജ്യവ്യാപകമായി വോട്ട് അട്ടിമറി നടത്തിയാണ് ബിജെപി അധികാരത്തിലെത്തിയതെന്ന് വ്യക്തമായ പരാതികൾ നൽകിയിട്ടും ഇലക്ഷൻ കമ്മിഷൻ നിഷേധാത്മക സമീപനം തുടരുകയാണ്. ബിഹാറിൽ അറുപത്തിയഞ്ചു ലക്ഷത്തോളം വോട്ടുകൾ വെട്ടിമാറ്റാൻ ഇലക്ഷൻ കമ്മിഷൻ കൂട്ടുനിൽക്കുകയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.
പി.പി. സുനീർ എംപി അധ്യക്ഷനായി. യുവകലാസാഹിതി സംസ്ഥാനകമ്മിറ്റിയും കൊളാടി ട്രസ്റ്റും ചേർന്നാണ് കൊളാടി സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം നൽകുന്നത്. സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പ്രൊഫ. എം.എം. നാരായണനെ ചടങ്ങിൽ ആദരിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.
അജിത് കൊളാടി രചിച്ച രണ്ട് പുസ്തകങ്ങൾ ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ് പ്രകാശനംചെയ്തു. കവി പി.എൻ. ഗോപീകൃഷ്ണൻ കൊളാടി സ്മാരക പ്രഭാഷണം നടത്തി. സുഭാഷ് ചന്ദ്രൻ, മുൻ എംപി സി. ഹരിദാസ്, അജിത് കൊളാടി, പി.കെ. കൃഷ്ണദാസ്, ഇ.എം. സതീശൻ, അഡ്വ. പി.കെ. ഖലിമുദ്ദീൻ, കെ.കെ. ബാബു എന്നിവർ പ്രസംഗിച്ചു.