കൊക്കയാര്‍ ഉരുള്‍പൊട്ടൽ :കാണാതായ മൂന്നര വയസുകാരന് സച്ചുവിന്റെ മൃതദേഹം കണ്ടെത്തി.
കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന് സച്ചുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച തെരച്ചില്‍ സച്ചുവിനായി ഇന്ന് രാവിലെ മുതല്‍ വീണ്ടും തുടങ്ങുകയായിരുന്നു. പതിനൊന്നേ കാലോടെയാണ് സച്ചുവിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. വീട് ഇടിഞ്ഞ് കിടന്നിരുന്ന ഭാഗത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.ഇതിന് പിന്നാലെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം ഇതോടെ കണ്ടെത്തി. ഇനി കണ്ടെത്താനുള്ളത് കൊക്കയാര്‍ പഞ്ചായത്തിന് സമീപം ഒഴിക്കില്‍പ്പെട്ട് കാണാതായ ആന്‍സി എന്ന വീട്ടമ്മയെയാണ്.
കുത്തിയൊലിച്ചെത്തിയ പാറയും വെള്ളവുംം കൊക്കയാറില്‍ ഏഴ് വീടുകളാണ് തകര്‍ത്തത്. ഉരുള്‍പൊട്ടലില്‍ മരിച്ച ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ആറുപേരുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. ബന്ധുവിന്റെ വിവാഹത്തിന് എത്തിയ ഫൗസിയ മക്കളായ അമീന് (10) അംന (7) സഹോദരന്റെ മക്കളായ അഫ്സാന, അഫിയാന,
ചിറയില്‍ ഷാജി എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കിട്ടിയത്. ചിറയില്‍ ഷാജിയുടെ മൃതദേഹം ഒഴുക്കില്‍പ്പെട്ട നിലയില്‍ മണിമലയാറ്റില്‍ മുണ്ടക്കയത്ത് നിന്നാണ് കണ്ടെത്തിയത്. ദുരന്തത്തിനിടെ മകനെ രക്ഷിക്കാന്‍ സാധിച്ചെങ്കിലും ഷാജിക്ക് രക്ഷപെടാന്‍ സാധിച്ചില്ല.