സിനിമാപ്രവർത്തകർക്ക് എം.ടി. ഗുരുസ്ഥാനീയൻ – സിബി മലയിൽ

തിരൂർ : സിനിമാപ്രവർത്തകർ എം.ടി. വാസുദേവൻ നായരെ ഗുരുസ്ഥാനീയനായാണു കാണുന്നതെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞു. തിരൂർ തുഞ്ചൻപറമ്പിൽ തുഞ്ചൻ ഉത്സവത്തിൽ ‘എം.ടി.യുടെ ചലച്ചിത്രലോകം’ എന്ന സംവാദത്തിൽ എം.ടി.യെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം.
താനെഴുതുന്ന ദൃശ്യഭാഷ എങ്ങനെയാണെന്ന കാര്യത്തിൽ എം.ടി. സൂക്ഷ്മതപുലർത്തിയെന്നും തന്റേതായ ദൃശ്യഭാഷ അദ്ദേഹം സൃഷ്ടിച്ചുവെന്നും സിബി മലയിൽ പറഞ്ഞു.
ഗാനരചനയിൽ പറയാൻ സാധിക്കാത്തത് എം.ടി. സിനിമയിലെ പാട്ടിലൂടെ കാണിച്ചുവെന്ന് ഇ. ജയകൃഷ്ണൻ പറഞ്ഞു. നാലുകെട്ടിലെ എല്ലാ കഥാപാത്രങ്ങളും ഉള്ള കഥാപാത്രങ്ങളാണെന്നും യാഥാർഥ്യങ്ങളിൽനിന്നാണ് എം.ടി. കൃതികൾ സൃഷ്ടിച്ചതെന്നും യാഥാർഥ്യങ്ങളിൽനിന്ന് അദ്ദേഹം ഒളിച്ചോടിയില്ലെന്നും വി.കെ. ശ്രീരാമൻ പറഞ്ഞു.
മലയാളികളുടെ സാംസ്കാരികജീവിതത്തിൽ വലിയ അടയാളമാണ് എം.ടി.യുടെ സിനിമയെന്ന് ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു.
മണമ്പൂർ രാജൻ ബാബു, അർച്ചന വാസുദേവ് എന്നിവരും സംസാരിച്ചു.
എം.ടി. സാഹിത്യ പത്രാധിപർ എന്ന വിഷയത്തിൽ പത്രപ്രവർത്തകനായ വെങ്കിടേഷ് രാമകൃഷ്ണൻ പ്രഭാഷണം നടത്തി.
ആധുനികതയുടെ മൂല്യങ്ങളെ കേരളത്തോട് തനതായരീതിയിൽ ഇഴുക്കിച്ചേർത്ത സാഹിത്യ പത്രാധിപരായിരുന്നു എം.ടി.യെന്ന് വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു. അഡ്വ. എം. വിക്രംകുമാർ സ്വാഗതം പറഞ്ഞു
