പ്രതിരോധ മന്ത്രി ഊട്ടിയിലേക്ക്, അന്വേഷണത്തിന് ഉത്തരവിട്ടു.
നീലഗിരി: നീലഗിരിക്ക് സമീപം കൂനൂരിൽ ഉണ്ടായത് അപ്രതീക്ഷിത ദുരന്തം. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തുൾപ്പെടെയുള്ളവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയ എൽ.എസ് ലിഡ്ഡർ, ലെഫ്.കേണൽ ഹർജീന്ദർ സിങ്, എൻ.കെ ഗുർസേവക് സിങ്, എൻ.കെ ജിതേന്ദ്രകുമാർ, ലാൻസ് നായിക്, വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് അപകടത്തിൽ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.
ബിപിൻ റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻറെ നില ഗുരുതരമാണെന്നാണ് വിവരം. അപകടം സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ച ശേഷം അപകടം സംബന്ധിച്ച് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിക്കും. തുടർന്ന് ആദ്ദേഹം ഊട്ടിയിലേക്ക് തിരിക്കും
വെല്ലിങ്ടൺ കന്റോൺമെന്റിൽ ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനാണ് സൈനിക മേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ വ്യോമസേനയുടെ F Mi-17V5 എന്ന ഹെലികോപ്ടറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. കുനൂരിൽ നിന്ന് വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയിൽ കാട്ടേരി പാർക്കിൽ ലാൻഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം. ജനവാസ മേഖലയോട് ചേർന്ന് കുന്നിൽ ചെരിവാണ് ഈ മേഖല.
അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിലുള്ള നാല് മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹെലികോപ്ടറിലുണ്ടായിരുന്നവരെ കണ്ടെത്താനും തിരിച്ചറിയാനുമുള്ള ശ്രമങ്ങളും തുടരുകയാണ്. പ്രദേശത്ത് പോലീസിന്റേയും സൈന്യത്തിന്റേയും പ്രദേശവാസികളുടേയും സഹായത്തോടെയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.