പുതുച്ചേരി സ്വാതന്ത്ര്യദിന പരേഡിൽ വിസ്മയമായി ‘സോപാനം’ വനിതാ പഞ്ചവാദ്യം
എടപ്പാൾ : പുതുച്ചേരി സർക്കാരിന്റെ സ്വാതന്ത്ര്യദിന പരേഡിൽ കേരളത്തിന്റെ തനത് വാദ്യകലയുടെ പെരുമയുമായി ‘സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യ’ത്തിലെ വനിതാ പഞ്ചവാദ്യസംഘം ശ്രദ്ധേയമായി. പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച ഏക കലാരൂപമായാണ് ചരിത്രത്തിലെ ആദ്യ വനിതാ പഞ്ചവാദ്യസംഘം വാദ്യവിസ്മയം തീർത്തത്.പുതുച്ചേരി കൃഷിമന്ത്രി ജി.എൻ.എസ്. രാജശേഖരൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ വിശിഷ്ടാതിഥികളുടെയും കാണികളുടെയും ശ്രദ്ധ പിടിച്ചുപറ്റിയാണ് സംഘം പഞ്ചവാദ്യം അവതരിപ്പിച്ചത്. കേരളീയ വാദ്യകലയുടെ പ്രശസ്തി അതിർത്തികൾക്കപ്പുറത്തേക്ക് എത്തിക്കുന്ന ശ്രദ്ധേയമായ ചുവടുവെപ്പായി പ്രകടനം മാറി.സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന് കീഴിൽ പരിശീലനം പൂർത്തിയാക്കിയ 75 വനിതാ വാദ്യകലാകാരികളാണ് സംഘത്തിലുള്ളത്. പഞ്ചവാദ്യത്തിലെ അഞ്ച് വാദ്യോപകരണങ്ങളിലും പ്രാവീണ്യം നേടിയ ഇവർ അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിനാണ് അരങ്ങേറ്റം കുറിച്ചത്.ഏറ്റവും കൂടുതൽ വനിതകൾ പങ്കെടുത്ത പഞ്ചവാദ്യസംഘമെന്ന നേട്ടത്തോടെ ‘വേൾഡ് റെക്കോർഡ്സ് ബുക്ക് ഓഫ് ഇന്ത്യ’, ‘ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്’ എന്നിവയിലും സംഘം ഇടം നേടിയിട്ടുണ്ട്. ഈ നേട്ടം ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.