എടപ്പാളിലെ ആയുർഗ്രീനിൽ വിദേശികളും നാട്ടുകാരും ഒത്തുചേർന്ന് ഓണമാഘോഷിച്ചു
എടപ്പാൾ: എടപ്പാളിലെ ആയുർഗ്രീൻ സ്ട്രോക്ക് ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിൽ ഈ വർഷത്തെ ഓണാഘോഷം വർണ്ണാഭമായി നടന്നു. ജാതി-മത-വർണ്ണ വിവേചനങ്ങളില്ലാതെ, വിദേശികളും നാട്ടുകാരും ഒറ്റക്കെട്ടായി പങ്കെടുത്തപ്പോൾ ആയുർഗ്രീനിലെ ഓണാഘോഷം വേറിട്ടൊരനുഭവമായി മാറി.സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും ചികിത്സയ്ക്കായി എത്തിയവരാണ് തങ്ങളുടെ ചികിത്സാ വേളയിൽ കേരളത്തിന്റെ തനതു ഉത്സവമായ ഓണം ആവേശപൂർവ്വം ആഘോഷിക്കാൻ ആയുർഗ്രീനിൽ ഒത്തുചേർന്നത്. കാലടി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീമതി. ശോഭ കെ.ജി., ആയുർഗ്രീൻ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സക്കരിയ KN എന്നിവർ ചേർന്ന് സദസ്സിനെ അഭിസംബോധന ചെയ്തു.
ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന വർണ്ണാഭമായ ഘോഷയാത്ര അഡ്വ. വി. എസ്. ജോയ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.ആയുർഗ്രീനിലെ മുഴുവൻ സ്റ്റാഫ് അംഗങ്ങളും സമീപപ്രദേശങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും ഈ കൂട്ടായ്മയുടെ ഭാഗമായി. ആയുർഗ്രീൻ ഓപ്പറേഷണൽ മാനേജർ ജിയാസ് പി. ഏവർക്കും സ്വാഗതം ആശംസിച്ചു. ഫെസിലിറ്റി മാനേജർ ജിനേഷ് എസ്. പരിപാടിയുടെ ഔദ്യോഗിക നന്ദി പ്രകാശനം നിർവഹിച്ചു.
വിദേശികളെയും സ്വദേശികളെയും ഒരേപോലെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ വടംവലി ഉൾപ്പെടെയുള്ള വിവിധ ഓണക്കളികൾ ആഘോഷങ്ങൾക്ക് ആവേശം പകർന്നു. ആരോഗ്യവും കായികക്ഷമതയും ഒരുപോലെ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ, അതിരുകളില്ലാത്ത സ്നേഹവും സാഹോദര്യവും പങ്കുവെച്ച് എല്ലാവരും ഒരൊറ്റ ശ്വാസത്തിൽ ഈ പരിപാടികളിൽ സജീവമായി പങ്കെടുത്തു.
വിവിധ രാജ്യങ്ങളിൽ നിന്നായി ചികിത്സയ്ക്കായി എത്തുന്ന വിദേശികൾക്ക് കേരളത്തിന്റെ തനതായ സംസ്കാരവും പൈതൃകവും അടുത്തറിയാനും, അവരെക്കൂടി ചേർത്തുപിടിച്ചുകൊണ്ട് ഓണം ആഘോഷിക്കാനും സാധിച്ചത് ആയുർഗ്രീനിന്റെ വലിയൊരു നേട്ടമാണെന്ന് സംഘാടകർ വിലയിരുത്തി.