KERALA

കെ.എസ്.ആര്‍.ടി.സിക്കുള്ള ഇന്ധനവില; ഐ.ഒ.സിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍

കെ.എസ്.ആര്‍.ടി.സിക്കുള്ള ഇന്ധനവില വര്‍ധിപ്പിച്ച ഐ.ഒ.സി നടപടിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതുസംബന്ധിച്ച് അനുകൂലമായ നിയമോപദേശം കിട്ടിയതായി ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു. ഉയര്‍ന്ന നിരക്കില്‍ കോര്‍പ്പറേഷന്‍ ഡീസല്‍ വാങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി. ബള്‍ക്ക് പര്‍ച്ചേഴ്സ് നിരക്ക് വര്‍ധിപ്പിച്ച ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. ആറ് രൂപയോളം ഡീസല്‍ വില കൂടിയതോടെ 12 ലക്ഷം രൂപയാണ് പ്രതിദിനം അധികമായി കണ്ടെത്തേണ്ടത്. പ്രതിസന്ധി പരിഹരിക്കാനായി ഐ.ഒ.സിയുമായി ചര്‍ച്ചകള്‍ നടക്കുന്നു. അതിനോടൊപ്പമാണ് നിയമപരമായി നേരിടാന്‍ കൂടി ഗതാഗത വകുപ്പ് തീരുമാനിച്ചത്. നാളെ മുതല്‍ സ്കൂളുകള്‍ പുര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങും. സ്വാഭാവികമായി കെ.എസ്.ആര്‍.ടി.സിയും ഷെഡ്യൂളുകളുടെ എണ്ണം വര്‍ധിപ്പിക്കും. നിലവില്‍ മാര്‍ക്കറ്റ് വിലയ്ക്ക് സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങുകയാണ് കോര്‍പ്പറേഷന്‍. മറ്റ് സംസ്ഥാനങ്ങളിലെ ആര്‍.ടി.സികളുമായി ബന്ധപ്പെട്ട് യോജിച്ച നടപടികളെന്തെങ്കിലും സാധ്യമാണോയെന്നും പരിശോധിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് നാളെ തീരുമാനമെടുക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകറും അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button