ഹെലികോപ്റ്റർ അപകടം: അവസാന വിഡിയോയെടുത്ത ഫോൺ ഫോറൻസിക് പരിശോധനക്കയച്ചു
ഊട്ടി കൂനൂരിൽ അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുമ്പ് ഹെലികോപ്റ്ററിന്റെ വിഡിയോചിത്രീകരിച്ച ഫോൺ ഫോറൻസിക് പരിശോധനക്കയച്ചു. കോയമ്പത്തൂരിലെ വെഡ്ഡിങ് ഫോട്ടോഗ്രാഫറുടെ ഫോണാണ് പരിശോധനക്കയച്ചത്. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം സെപ്തംബർ എട്ടിന് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കട്ടേരിയിലെത്തിയതായിരുന്നു ഇദ്ദേഹം. അപ്പോഴാണ് ഹെലികോപ്റ്റർ പോകുന്നത് കണ്ടത്. വെറുതേ കൗതുകത്തിന് ആ ദൃശ്യം ചിത്രീകരിക്കുകയായിരുന്നു. യാദൃച്ഛികമായി ആ ദൃശ്യങ്ങൾ രാജ്യത്തെ ഞെട്ടിച്ച അപകടത്തിൽ നിർണായകമാകുകയായിരുന്നു.
ജില്ല പൊലിസ് മേധാവിയാണ് ജോയുടെ ഫോൺ വാങ്ങി കോയമ്പത്തൂരിലെ ഫോറൻസിക് ലാബിൽ പരിശോധനക്കയച്ചത്. ഫോട്ടോഗ്രാഫറും കൂട്ടൂകാരും പ്രവേശനം നിരോധിക്കപ്പെട്ട ഗാഢവനത്തിൽ പ്രവേശിച്ചത് സംബന്ധിച്ചും അന്വേഷണം നടക്കുന്നതായി പൊലിസ് അറിയിച്ചു. അതേസമയം, അപകട ദിവസം പ്രദേശത്തെ കാലാവസ്ഥയും താപനിലയും ചെന്നൈ കാലാവസ്ഥാ കേന്ദ്രം വഴി പൊലിസ് കണ്ടെത്തുന്നുണ്ട്. സാക്ഷികളെയും അവർ വിസ്തരിക്കുന്നുണ്ട്.
ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട 14 യാത്രികരിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തടക്കം 13 പേരും മരിച്ചിരുന്നു. രക്ഷപ്പെട്ട ക്യാപ്റ്റൻ വരുൺ സിങ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ടത്. സൈനിക ഹെലികോപ്റ്ററിലെ ഗണ്ണറായി മലയാളി ജൂനിയർ വാറന്റ് ഓഫിസർ പ്രദീപ് യാത്രസംഘത്തിലുണ്ടായിരുന്നു. തൃശ്ശൂർ സ്വദേശിയാണ് ഇദ്ദേഹം. വിങ് കമാൻഡർ പൃഥ്വി സിങ് ചൗഹാനായിരുന്നു ഹെലികോപ്ടറിന്റെ പൈലറ്റ്.