സംസ്ഥാനത്ത് കൗമാരക്കാരുടെ വാക്സിനേഷന് നാളെ തുടക്കം.
സംസ്ഥാനത്ത് 15 മുതൽ 18 വയസ് വരെ പ്രായമുള്ളവരുടെ കൊവിഡ് വാക്സിനേഷൻ നാളെ ആരംഭിക്കും. കുട്ടികളുടെ വാക്സിനേഷനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യുന്നതിനും തടസമില്ല.ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രികളിലും സിഎച്ചിസികളിലും കുട്ടികൾക്കുള്ള വാക്സിനേഷനുണ്ടായിരിക്കും. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉൾപ്പെടെ നാല് ദിവസങ്ങളിൽ കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും.
വാക്സിന്റെ ലഭ്യതയനുസരിച്ച് 15 മുതൽ 18 വയസുവരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ എത്രയും വേഗം പൂർത്തിയാക്കാനാണ് സർക്കാർ നീക്കം. കുട്ടികളുടെ പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങളിൽ കൊവാക്സിൻ മാത്രമായിരിക്കും വിതരണം ചെയ്യുക. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രങ്ങൾ പെട്ടന്ന് തിരിച്ചറിയുന്നതിനായി പിങ്ക് നിറത്തിലുള്ള ബോർഡ് സ്ഥാപിക്കുന്നതാണ്. വാക്സിനേഷന് അർഹരായ 15നും 18നും ഇടയിലുള്ള 15 ലക്ഷത്തോളം കൗമാരക്കാർ സംസ്ഥാനത്തുണ്ട്.കൗമാരക്കാർക്ക് കൊവിഡ് വാക്സിൻ നാലാഴ്ച ഇടവേളയിൽ രണ്ട് ഡോസ് നൽകുമെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ ഡോ എൻ കെ അറോറ പറഞ്ഞിരുന്നു. പ്രായപൂർത്തിയായവരെ പോലെ സഞ്ചരിക്കുന്നവരാണ് 15 വയസ് മുതലുള്ളവരെന്ന് ഡോ എൻ കെ അറോറ പറഞ്ഞു. സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും സഹകരണവും വാക്സിനേഷനായി ആരോഗ്യ വകുപ്പ് പ്രയോജനപ്പെടുത്തും.