KERALA

വൈദ്യുതി നിരക്ക് ഒന്നര രൂപയോളം വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി ശിപാര്‍ശ

വൈദ്യുതി നിരക്കില്‍ ഒരു രൂപ മുതല്‍- ഒന്നര രൂപ വരെ വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനായി താരിഫ് പെറ്റിഷന്‍ ഇന്ന് റഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കും. അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി,കുറഞ്ഞ നിരക്കില്‍ നല്‍കി വ്യവസായ സൗഹൃദ പദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ട്. യൂണിറ്റിന് 2.33 രൂപയുടെ വര്‍ധനയാണ് ഉദ്ദേശിക്കുന്നതെങ്കിലും വൈദ്യുതി വാങ്ങല്‍ ചെലവിലെ കുറവ്, വില്‍പന തുടങ്ങിയവ കാരണം നിരക്ക് കുറയും. ഈ വര്‍ഷം ഒരു രൂപയും പിന്നീട് ഒന്നര രൂപ വരെയും വര്‍ധനവുണ്ടാകും. കഴിഞ്ഞ തവണ യൂണിറ്റിന് 30 പൈസയുടെ നിരക്കു വര്‍ധന മാത്രമാണ് നടപ്പാക്കിയത്. അടുത്ത 5 വര്‍ഷത്തേക്ക് കെ.എസ്.ഇ.ബിയുടെ മൂലധന നിക്ഷേപം 28,000 കോടി രൂപയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ 13,000 കോടി പ്രസരണ, വിതരണ ശൃംഖല ശക്തിപ്പെടുത്താനാണ്. 60 ശതമാനം കേന്ദ്ര ഗ്രാന്‍ഡുള്ളതിനാല്‍ നിരക്ക് വര്‍ധനയിലേക്ക് മാറ്റേണ്ടതില്ല. 8000 കോടി രൂപ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനാണ് വകയിരുത്തിയിട്ടുള്ളത്. ഇതിനും കേന്ദ്രവിഹിതം ലഭിക്കും. 6000 കോടിയാണ് ബോര്‍ഡിന്‍റെ സ‍ഞ്ചിത നഷ്ടം. പത്തു ശതമാനത്തോളം ചെലവു കുറക്കുന്നതും നിര്‍ദേശത്തിലുണ്ട്. സംസ്ഥാനത്ത് അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി പുറത്തു വില്‍ക്കുകയാണ്. ഇത് കുറഞ്ഞ നിരക്കില്‍ വ്യവസായങ്ങള്‍ക്ക് നല്‍കി വ്യവസായ സൗഹൃദ പദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ട്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം വ്യവസായികളുമായി കെ.എസ്.ഇ.ബി. ചര്‍ച്ച നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button