വൃദ്ധദമ്പതികളുടെ കൊലപാതകം: കുറ്റം സമ്മതിച്ച് അക്‌മൽ; തെളിവെടുപ്പ് നടത്തി
ഗുരുവായൂർ : മുത്തച്ഛനേയും മുത്തശ്ശിയേയും കൊലപ്പെടുത്തിയത് താൻ തന്നെയെന്ന് സമ്മതിച്ച് അക്‌മൽ. വടക്കേക്കാട് വൈലത്തൂർ അണ്ടിക്കോട്ട് കടവിൽ പനങ്ങാവ് വീട്ടിൽ അബ്ദുള്ളക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ചെറുമകൻ അക്മലിനെ ചൊവ്വാഴ്ച പകൽ പത്തരയോടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഗുരുവായൂർ എസിപി കെ ജി സുരേഷ്, വടക്കേക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ അമൃതരംഗൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഞായറാഴ്ച രാത്രി 10നും 11.30നും ഇടയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് അക്മൽ മൊഴിനൽകിയിട്ടുണ്ട്. പുതിയ കോഴ്സിന് ചേരാൻ പണം തരണമെന്നാവശ്യപ്പെട്ടപ്പോൾ നൽകിയില്ലെന്നും മുമ്പ് പഠനത്തിനെന്ന് പറഞ്ഞ് വാങ്ങിയ പണത്തെപ്പറ്റി അബ്ദുള്ളകുട്ടിയും ജമീലയും ചോദിച്ചതാണ് പ്രകോപനമെന്നും അക്മൽ പറഞ്ഞു. കൊലപാതകത്തിനുശേഷം ജമീലയുടെ ആഭരണങ്ങൾ ഊരിയെടുത്ത ശേഷം കുളിച്ച് കുന്നംകുളത്തേക്ക് നടന്നു അവിടെ നിന്ന് അത് വഴി പോയ ഒരാളുടെ വാഹനത്തിൽ തൃശൂരിലേക്കും തുടർന്ന് ട്രെയിൻമാർഗം മംഗലാപുരത്തും എത്തിയെന്നാണ് മൊഴി. വെട്ടുകത്തി, ചെടിവെട്ടാൻ ഉപയോഗിക്കുന്ന വലിയ കത്രിക എന്നിവ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് മുന്നറിയിപ്പില്ലാതെ എത്തി വളരെ വേഗത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി പൊലിസ് മടങ്ങി. കടുത്ത മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് മാനസികാരോഗ്യത്തിന് തുടർച്ചയായി ചികിൽസയിലുള്ളയാളാണ് പ്രതിയായ അക്മൽ.