റഷ്യൻ മിസൈൽ ആക്രമണം; എണ്ണ സംഭരണ കേന്ദ്രത്തിന് തീ പിടിച്ചു
റഷ്യൻ മിസൈൽ ആക്രമണത്തിൽ വാസ്ലികീവ് എണ്ണ സംഭരണ കേന്ദ്രത്തിന് തീ പിടിച്ചു. എണ്ണ സംഭരണിക്ക് തീ പിടിച്ചതോടെ ഇത് വലിയ അപകടത്തിലേക്കും പൊട്ടിത്തെറിയിലേക്കും വഴിവെച്ചേക്കാമെന്നാണ് റിപ്പോർട്ട്.
അതേയമയം, യുക്രൈനിൽ ഏറ്റുമുട്ടൽ അതിരൂക്ഷമായി തുടരുകയാണ്. യുക്രൈൻ തലസ്ഥാനമായ കീവിലും, ഖാർക്കിവിലും കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. യുക്രൈന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ പിടിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. മക്‌സറിലെ ജലവൈദ്യുത നിലയത്തിന് സമീപം റഷ്യൻ സേന എത്തിയെന്നാണ് റിപ്പോർട്ട്. ലുഹാൻസ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ സേനയുടെ ആക്രമണം തുടരുകയാണ്.
യുക്രൈൻ തലസ്ഥാനമായ കീവിൽ വൻ സ്‌ഫോടനങ്ങളാണ് റഷ്യ നടത്തിയിരിക്കുന്നത്. കീവിന്റെ തെക്കുപടിഞ്ഞാറായി രണ്ട് ഉഗ്ര സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരമധ്യത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. രണ്ടാമത്തെ സ്‌ഫോടനം പ്രാദേശിക സമയം പുലർച്ചെ 1 മണിക്ക് പടിഞ്ഞാറൻ കീവിൽ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ സ്‌ഫോടനം നഗരത്തിലെ പ്രധാന വിമാനത്താവളത്തിന്റെ ഭാഗത്ത് നിന്നുമാണ് ഉണ്ടായത്.
അതിനിടെ, യുക്രൈനിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ യുഎസും അൽബേനിയയും അടിയന്തര ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ (യുഎൻഎസ്‌സി) യോഗം വിളിച്ചതായി റിപ്പോർട്ട്. യുഎസും അൽബേനിയയും റഷ്യൻ അധിനിവേശത്തിനെതിരെ പ്രത്യേക ജനറൽ അസംബ്ലി സമ്മേളനം വിളിച്ചുകൂട്ടി പ്രമേയം അംഗീകരിക്കുന്നതിനാണ് പുതിയ നീക്കം.