മകൾക്കായി കാത്തിരുന്നു, ലഭിച്ചത് ചേതനയറ്റ ശരീരം: വേദനയോടെ മാതാപിതാക്കൾ
ആലുവ : തങ്ങളുടെ പൊന്നോമന മകളെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അഞ്ചുവയസ്സുകാരിയുടെ അച്ഛനും അമ്മയും. എന്നാൽ അവരെ കാത്തിരുന്നതാകട്ടെ തീരാത്ത വേദനയും. മകൾ തിരിച്ചുവരില്ലെന്നും അവൾ കൊല്ലപ്പെട്ടെന്നുമുള്ള സത്യം ഉൾക്കൊള്ളാന്‍ കഴിയാത്ത നിലയിലാണ് മാതാപിതാക്കൾ. കൂട്ട നിലവിളികള്‍ ഉയരുമ്പോൾ കണ്ടുനിൽക്കുന്നവർക്കും സഹിക്കാനാവുന്നില്ല. കൊല്ലപ്പെട്ടത് തന്റെ മകൾ തന്നെയെന്നു പിതാവിനെ സ്ഥലത്തെത്തിച്ചു സ്ഥിരീകരിച്ചു.
ആലുവയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളാണു കൊല്ലപ്പെട്ട കുട്ടി. ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്ന പെൺകുട്ടി മലയാളം നന്നായി സംസാരിക്കുമായിരുന്നു. ഒരു മകനും മൂന്ന് പെൺമക്കളുമാണ് കുടുംബത്തിനുണ്ടായിരുന്നത്. മക്കളിൽ രണ്ടാമത്തെയാളാണു അഞ്ചുവയസ്സുകാരി. വെള്ളിയാഴ്ച വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ആലുവയിലെ പെരിയാർ തീരത്ത് ഇന്നാണു കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്. മാലിന്യക്കൂമ്പാരത്തിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയെ പണം വാങ്ങിച്ചു മറ്റൊരാൾക്കു കൈമാറിയെന്ന് പിടിയിലായ അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നത്. സുഹൃത്തിന്റെ സഹായത്തോടെയാണു കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസഫാക് പൊലീസിനു നൽകിയ മൊഴി. എന്നാൽ അസ്‌ഫാക് മാത്രമാണ് കൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം.