കല്യാണത്തിന് അറുക്കാൻ കൊണ്ടുപോയ കാള വിരണ്ടോടി യുവതിയെയും കുഞ്ഞിനെയും കുത്തിപ്പരുക്കേൽപ്പിച്ചു
കോഴിക്കോട് കുന്ദമംഗലത്ത് കല്യാണത്തിന് അറുക്കാൻ കൊണ്ടുപോയ കാള മരണവെപ്രാളത്തിൽ വിരണ്ടോടി കുഞ്ഞുമായി പോയ യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ചു. പുതിയ ഹോണ്ട സിറ്റി കാറിന്റെ മുൻ വശത്തെ ഗ്ലാസും കാള തകർത്തു. വൈകുന്നേരം 7.30 ഓടെ കുന്ദമംഗലം ഐഐഎം ഗേറ്റിന് സമീപം പറച്ചി തോട്ടിൽ മാമുക്കോയയുടെ വീട്ടിലെ തൊഴുത്തിൽ മറ്റു പശുക്കൾക്കൊപ്പമാണ് കാളയെ കണ്ടെത്തിയത്.
വെള്ളിയാഴ്ച്ച രാവിലെയാണ് വാഹനത്തിൽ നിന്ന് കാള ഇറങ്ങിയോടിയത്. രാത്രിയിൽ ദേശീയപാതയിലൂടെ ഓടിയ കാള ഏറെ നേരമാണ് പരിഭ്രാന്തി പരത്തിയത്. വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് അറവ് ജോലിക്കാരും ഫയർഫോഴ്സും എത്തിയാണ് കാളയെ തളച്ചത്.
കുന്ദമംഗലം സി ഐ അഷ്‌റഫ് നടുത്തറമ്മലിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വെള്ളിമാട്കുന്നിൽ നിന്ന് ഫയർഫോയ്സും എത്തിയാണ് കാളയെ തിരിച്ചെത്തിച്ചത്. കടയിൽ നിന്നും സാധനം വാങ്ങി പുറത്തിറങ്ങിയ കൈകുഞ്ഞുമായെത്തിയ സ്ത്രീക്കാണ് കാളയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഇവർ കുന്ദമംഗലത്തെ സ്വാകാര്യ ആശുപത്രിയിൽ ചികിൽസ തേടി.