കൊച്ചിയെ നടുക്കിയ മൂന്ന് ക്രൂര കൊലപാതകങ്ങൾ, ലഹരി മരുന്ന്; നഗരമിനി ‘ഓപ്പറേഷൻ നിരീക്ഷണം’ പദ്ധതിയിൽ
പത്ത് ദിവസത്തിനിടയിൽ മൂന്ന് കൊലപാതകങ്ങളുണ്ടായ കൊച്ചി നഗരത്തെ ക്യാമറ നിരീക്ഷണത്തിലാക്കാൻ പൊലീസ് പദ്ധതിയൊരുക്കുന്നു. ഓപ്പറേഷൻ നിരീക്ഷണം എന്ന പേരിൽ രണ്ട് ലക്ഷം നിരീക്ഷണ ക്യാമറയാണ് മൂന്ന് മാസത്തിനുള്ള നഗരത്തിൽ സ്ഥാപിക്കാൻ തയ്യാറാക്കുന്നത്.
കേരളത്തിന്‍റെ സാമ്പത്തിക തലസ്ഥാനം, കുറ്റകൃത്യങ്ങളുടെ കാര്യത്തിലും മുന്നിലാണ്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് കോടികളുടെ സിന്തറ്റിക് മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതോടൊപ്പം കുറ്റകൃത്യങ്ങളും കൂടിവരികയാണെന്ന് പൊലീസ് നൽകുന്ന വിവരം. നിസ്സാര കാരണങ്ങളുടെ പേരിലുള്ള തർക്കം കൊലപാതകങ്ങളിലേക്ക് വഴിമാറുന്ന സ്ഥിതിയുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം സൗത്തിലും, കാക്കനാട് ഫ്ലാറ്റിലും കൊലപാതകമുണ്ടായത് ലഹരിയുടെ പേരിലാണ്. ഈ സാഹചര്യത്തിലാണ് നഗരത്തിൽ നിരീക്ഷണം ശക്തമാക്കാനും കുറ്റകൃത്യങ്ങൾ കുറയ്ക്കാനും ഓപ്പറേഷൻ നിരീക്ഷണം തുടങ്ങുന്നത്. ഫ്ലാറ്റുടമകൾ, കച്ചവടക്കാർ, അടക്കമുള്ളവരുടെ പിന്തുണയോടെ രണ്ട് ലക്ഷം ക്യാമറകളാണ് കൊച്ചി നഗരത്തിൽ മാത്രം തയ്യാറാക്കുക
ജോലിക്കും പഠനത്തിനുമെല്ലാമായി നഗരത്തിൽ ആയിരക്കണക്കിനാളുകളാണ് വിവിധ സ്ഥലങ്ങളിൽനിന്ന് കൊച്ചിയിലെ ഫ്ലാറ്റുകളിലും ഹോട്ടലുകളിലുമായി താൽക്കാലിക താമസം തേടുന്നുണ്ട്. സ്വന്തം ഫ്ലാറ്റിൽ മുറി ഷെയർ ചെയ്യുന്നവരുടെ വിശദാംശങ്ങൾ പോലും അറിയാത്തവർ ഇക്കൂട്ടത്തിലുണ്ട്. പല ഫ്ലാറ്റ് ഉടമകളും വാടകയ്ക്ക് താമസിക്കുന്നവരുടെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കുന്നില്ല. കാക്കനാട് യുവാവിനെ കൊന്ന് തുണിയിൽ പൊതിഞ്ഞ് ഒളിപ്പിച്ച ഓക്സോണിയ ഫ്ലാറ്റിൽ നിരീക്ഷണ ക്യാമറ ഇല്ലാതിരുന്നത് അന്വേഷണത്തിന് വലിയ തിരിച്ചടിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം. ഓൾ കേരള ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷനും മർച്ചന്‍റ് അസോസിയേഷൻ, അടക്കമുള്ളവർ പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.