ജലജീവൻ മിഷൻ സമഗ്ര കുടിവെള്ള പദ്ധതിക്കായുള്ള പൈപ്പുകളെത്തിച്ചു
പുറത്തൂർ : ജലജീവൻ മിഷന്റെ സമഗ്ര കുടിവെള്ളപദ്ധതിയുടെ നിർമാണ പ്രവൃത്തിക്കുള്ള പൈപ്പുകളെത്തിച്ചു. തൃപ്രങ്ങോട്, മംഗലം, പുറത്തൂർ, വെട്ടം, തലക്കാട് തുടങ്ങിയ അഞ്ച് പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കാനാണ് ചമ്രവട്ടം ഭാരതപ്പുഴയിൽനിന്ന് ആരംഭിക്കുന്ന പദ്ധതി കൊണ്ടുവരുന്നത്. 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ പകുതി ചെലവ് കേന്ദ്രവിഹിതമായി ലഭിക്കും.
ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും 2024-ഓടുകൂടി കുടിവെള്ളമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 18 കോടി രൂപ ചെലവുവരുന്ന വലിയ പൈപ്പുകളാണ് ആദ്യഘട്ടത്തിൽ ആവശ്യമായി വരുന്നത്. ചെറിയ പറപ്പൂർ കോളനി കടവിൽ താനൂർ കുടിവെള്ളപദ്ധതിക്കായി നിർമിച്ച കിണറ്റിൽനിന്നാണ് ഇവിടേക്കാവശ്യമായ വെള്ളമെടുക്കാൻ ഉദ്ദേശിക്കുന്നത്. ടാങ്ക് സ്ഥാപിക്കുന്നത് അണ്ണശ്ശേരി തലൂക്കര പാടത്താണ്. ഇതിനാവശ്യമായ ഒരേക്കർ സ്ഥലം നാലുകൊല്ലം മുൻപുതന്നെ തൃപ്രങ്ങോട്, മംഗലം, പുറത്തൂർ പഞ്ചായത്തുകൾചേർന്ന് വാങ്ങിയിരുന്നു.
ചെറിയ പറപ്പൂരിൽനിന്ന് അഞ്ചരക്കിലോമീറ്റർ ദൂരമാണ് തലൂക്കര പാടത്തേക്കുള്ളത്. പ്രധാന ടാങ്കിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള വലിയ പൈപ്പുകളാണ് ഇപ്പോഴെത്തിച്ചിട്ടുള്ളത്. ഈ മാസംതന്നെ പൈപ്പിടൽ തുടങ്ങും.