എടപ്പാൾ പഞ്ചായത്തിലെ 19 വാർഡിൽനിന്ന് ശേഖരിച്ചത് 27.5 ടൺ കുപ്പിച്ചില്ല് മാലിന്യം
എടപ്പാൾ: ഒരു മാസം ഒരു പഞ്ചായത്തിലെ 19 വാർഡിൽനിന്ന് മാത്രം ശേഖരിച്ചത് 27.5 ടൺ കുപ്പിച്ചില്ല് മാലിന്യം. ഹരിതകർമസേനയുടെ പ്രയത്നഫലമായി സംസ്കരിക്കാനയച്ച ഈ കുപ്പിച്ചില്ലിന്റെ കണക്ക് പ്രകൃതിയിലേക്ക് തള്ളുന്ന മാലിന്യത്തിന്റെ തോതിലേക്കുള്ള ചൂണ്ടുപലകയാണ്.
എടപ്പാൾ ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമസേനയാണ് ഏപ്രിൽമാസത്തിൽ മാത്രം ഇത്രയും
കുപ്പിച്ചില്ല് മാലിന്യം മാത്രം ശേഖരിച്ചത്. 25 ടണ്ണോളം പ്ലാസ്റ്റിക്കടക്കമുള്ള മറ്റു മാലിന്യങ്ങൾ വേറെയുമുണ്ട്. മദ്യക്കുപ്പികൾ, മരുന്നു കുപ്പികൾ,ജനൽച്ചില്ലുകൾ തുടങ്ങിയടക്കമുള്ളവയാണ് ശേഖരിച്ചവയിൽ അധികവും.
ഓരോ വീട്ടിലും ശേഖരിക്കുന്ന മാലിന്യം ശേഖരിക്കുന്നതിന് 50 രൂപയാണ് ഇവർക്ക് ലഭിക്കുന്ന പ്രതിഫലം. എന്നിട്ടും പലവീട്ടുകാരും ഇതിനോട് സഹകരിക്കുന്നില്ലെന്നാണ് സേനയുടെ പരാതി.വാടകക്കെടുക്കുന്ന വാഹനവും വാടകക്കെട്ടിടവുമെല്ലാമായാണ് പഞ്ചായത്തിലെ 17 അംഗ ഹരിതകർമസേന പ്രവർത്തിക്കുന്നത്.പ്രവർത്തനമികവുകൊണ്ട് മറ്റു പല പഞ്ചായത്തുകളിലേതിനേക്കാളും മികച്ച പ്രതിഫലവും ഇവർക്ക് ലഭിക്കുന്നുണ്ട്.
കെ. രാജലക്ഷ്മി, ബീന എന്നിവരാണ് ഭാരവാഹികൾ. ഇവർക്കാവശ്യമായ സൗകര്യങ്ങളൊരുക്കാൻ 24 ലക്ഷം ചെലവിൽ പുതിയ കെട്ടിടവും മാലിന്യം ശേഖരിക്കാൻ വാഹനവും വാങ്ങാനുള്ള പദ്ധതി ഇപ്പോൾ പഞ്ചായത്താവിഷ്കരിച്ചിട്ടുള്ളതായി പ്രസിഡന്റ് സി.വി. സുബൈദയും വൈസ് പ്രസിഡന്റ് കെ. പ്രഭാകരനും പറഞ്ഞു.