ആദിവാസി കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കും; മലപ്പുറം കലക്ടര്‍ വിളിച്ച യോഗത്തില്‍ തീരുമാനം
2019ലെ പ്രളയത്തില്‍ എല്ലാം നഷ്ടമായ നിലമ്പൂര്‍ വനത്തിലെ ആദിവാസി കുടുംബങ്ങള്‍ക്ക് അത്യാവശ്യ സഹായങ്ങള്‍ എത്രയും വേഗം എത്തിക്കാന്‍ മലപ്പുറം കലക്ടര്‍ വിളിച്ച യോഗത്തില്‍ തീരുമാനം. ജില്ല കലക്ടറും ഐടിഡിപി, ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം കോളനികള്‍ സന്ദര്‍ശിക്കും. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
മുണ്ടേരി, വാണിയംപുഴ, പുലിമുണ്ട കോളനികളിക്കാര്‍ അത്യാവശ്യമാണന്ന് മനോരമ ന്യൂസിനോട് ആവശ്യപ്പെട്ട താല്‍ക്കാലിക ശുചിമുറി എന്ന ആവശ്യം പരിശോധിക്കാന്‍ ശുചിത്വ മിഷന്‍ ജില്ല ഡെപ്യൂട്ടി ഡയറക്ടറേയും ഐടിഡിപി പ്രൊജക്ട് ഒാഫീസറേയും ചുമതലപ്പെടുത്തി. അടുത്ത ദിവസം കോളനികളില്‍ നേരിട്ടെത്തി താല്‍ക്കാലിക ശുചിമുറികള്‍ നിര്‍മിക്കുന്ന കാര്യമാണ് പരിശോധിക്കേണ്ടത്. താല്‍ക്കാലിക ശുചിമുറികള്‍ നല്‍കാന്‍ ഐടിഡിപിക്ക് ഫണ്ട് കണ്ടെത്താന്‍ കഴിയുമെന്നാണ് നിഗമനം. മുണ്ടക്കടവ്, പുലിമുണ്ട കോളനികള്‍ ജില്ല കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നേരിട്ട് സന്ദര്‍ശിക്കും. കോളനികള്‍ സന്ദര്‍ശിച്ച് നിലവിലെ സ്ഥിതി റിപ്പോര്‍ട്ട് ചെയ്യാൻ ജില്ല കലക്ടര്‍ക്കും ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനഭൂമി വിട്ടു നല്‍കുന്നതിലെ നിയമതടസങ്ങള്‍ നീക്കുന്നതാണ് വെല്ലുവിളിയായി ജില്ലാ ഭരണകൂടം ചൂണ്ടിക്കാട്ടുന്നത്. ലീഗല്‍ സര്‍വീസ് അതോറിറ്റി ജില്ല സെക്രട്ടറി തിങ്കളാഴ്ച പുലിമുണ്ടയില്‍ എത്തുന്നുണ്ട്.