Local newsPONNANI

പൊന്നാനി കപ്പൽ നിർമാണ കേന്ദ്രം ഓഗസ്റ്റിൽ പ്രവർത്തന സജ്ജമാകും; ആദ്യ യാനം 2027 ഡിസംബറിൽ പുറത്തിറങ്ങും

പൊന്നാനി: തുറമുഖ വികസന ചരിത്രത്തിൽ നാഴികക്കല്ലായി കപ്പൽ നിർമാണ കേന്ദ്രം അടുത്ത മാസത്തോടെ പ്രവർത്തന സജ്ജമാകും. പൊന്നാനിയിൽ നിർമിക്കുന്ന ആദ്യ യാനം 2027 ഡിസംബറിൽ പുറത്തിറങ്ങും. തുറമുഖത്തെ 29 ഏക്കറിൽ ഹൈദരാബാദ് ആസ്ഥാനമായ ട്രാവൻകൂർ പ്രിസിഷൻ കംപോണന്റ്സ് കമ്പനിയാണ് കപ്പൽ നിർമാണ കേന്ദ്രം തുടങ്ങാൻ സംസ്ഥാന സർക്കാരുമായി കരാർ ഒപ്പിട്ടത്. ഇവരുടെ മറ്റൊരു കമ്പനിയായ ബ്ലൂ ജെൻ മറൈൻ കമ്പനിയുടെ നേതൃത്വത്തിലായിരിക്കും കപ്പലുകൾ നിർമിക്കുക.

നിലവിൽ 200 കോടി രൂപ ചെലവ് വരുന്ന 2 ഇലക്ട്രിക് ടഗ് ബോട്ടിന്റെ നിർമാണ കരാർ ലഭിച്ചതായി കമ്പനി അധികൃതർ അറിയിച്ചു. സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനിയാണ് ഓർഡർ നൽകിയത്. മണിക്കൂറിൽ 4200 കിലോവാട്ട് ശേഷിയുള്ള ബാറ്ററികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടഗ് ബോട്ടുകളാണ് നിർമിക്കുന്നത്. കടലോര സമുദ്ര പദ്ധതികൾക്ക് സഹായകമാകുന്ന ഓഫ്ഷോർ സപ്പോർട്ട് കപ്പലുകളും അത്യാധുനിക മീൻപിടിത്ത ബോട്ടുകളും യാഡിൽ നിർമിക്കും. ആദ്യഘട്ടത്തിൽ 50 മീറ്റർ വരെ നീളമുള്ള യാനങ്ങൾ നിർമിക്കാനാകും. രണ്ടാംഘട്ടത്തിൽ 120 മീറ്റർ വരെ നീളമുള്ള കപ്പലുകളും യാഡിൽ പുറത്തിറക്കും.

തീരത്ത് യാഡ് തുടങ്ങുന്നതിനുള്ള പ്രാഥമിക നടപടികൾ തുടങ്ങി. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള കപ്പൽ നിർമാണ കേന്ദ്രമാണിത്. പൊന്നാനി തുറമുഖ വികസനവുമായി ബന്ധപ്പെട്ട് ‘തുറക്കാത്ത മുഖം’ എന്ന പേരിൽ മലയാള മനോരമ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ തുറമുഖ വികസനത്തിനുള്ള നടപടികൾ തുടങ്ങിയത്.

സർക്കാരിന് ഓരോ വർഷവും ഒന്നരക്കോടി രൂപ വീതം തൊഴിൽ സാധ്യതകൾക്കും അനുബന്ധ വികസനങ്ങൾക്കുമപ്പുറം സംസ്ഥാന സർക്കാരിന് ഓരോ വർഷവും ഒന്നരക്കോടി രൂപ വീതം കപ്പൽ നിർമാണ കമ്പനി നൽകണമെന്നാണ് പ്രധാന വ്യവസ്ഥ. ഭൂമി വാടക ഇനത്തിൽ ഓരോ വർഷവും 25 ലക്ഷം രൂപയും സർക്കാർ ഇൗടാക്കും. വാടക ഓരോ വർഷവും 5% വീതം വർധിപ്പിക്കുകയും ചെയ്യും. കമ്പനിയുടെ ആകെ വരവിന്റെ (ആകെ ഓർഡർ തുകയുടെ) 0.5% ആദ്യ രണ്ടു വർഷവും തുടർന്നുള്ള രണ്ടു വർഷങ്ങളിൽ 0.75%, അതുകഴിഞ്ഞാൽ 1.5% വിഹിതവും സർക്കാരിന് നൽകണമെന്നാണ് വ്യവസ്ഥ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button