ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ് ചോർച്ചയടയ്ക്കൽ അടുത്തയാഴ്ച
ചമ്രവട്ടം : റഗുലേറ്റർ കം ബ്രിജിന്റെ ചോർച്ചയടയ്ക്കൽ അടുത്തയാഴ്ച വീണ്ടും തുടങ്ങും. വേനലിൽ പുഴ വറ്റിയതോടെ ഈ വർഷം പണി പൂർത്തിയാക്കണമെന്ന ആവശ്യമുയർന്നിരുന്നു. കഴിഞ്ഞ വർഷം വെള്ളം ഒഴുകിപ്പോകുന്ന ഭാഗത്ത് 470 മീറ്ററോളം ദൂരവും വെള്ളമെത്തുന്ന സ്ഥലത്ത് 300 മീറ്ററോളം ദൂരവും ഷീറ്റ് അടിച്ചിറക്കിയിട്ടുണ്ട്. വെള്ളമെത്തുന്ന ഭാഗത്ത് 3.9 മീറ്റർ നീളമുള്ള ഷീറ്റുകളും മറുവശത്ത് 10.9 മീറ്റർ നീളമുള്ള ഷീറ്റുകളുമാണ് അടിച്ചിറക്കുന്നത്.
ആവശ്യമായ ഷീറ്റുകളെല്ലാം ഇവിടെ എത്തിച്ചിട്ടുണ്ട്. മുംബൈയിൽ നിന്നാണ് ഇത് അടിച്ചിറക്കാനുള്ള യന്ത്രം എത്തിക്കുന്നത്. ഇത് പുഴയിലിറക്കാനുള്ള വഴി തയാറാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇതിനു ശേഷം അടിച്ചിറക്കുന്ന ഷീറ്റുകൾ മറയുന്ന തരത്തിൽ കോൺക്രീറ്റ് ചെയ്ത് വലിയ കോൺക്രീറ്റ് കട്ടകൾ നിരത്തി വയ്ക്കും. ഇതോടെ ചോർച്ച ഒഴിവാക്കാനാകുമെന്നാണു പ്രതീക്ഷ.
അതേ സമയം വെള്ളിയാങ്കല്ല് റഗുലേറ്റർ തുറക്കുന്നതു കാരണം പുഴയിൽ നീരൊഴുക്ക് തുടരുന്നുണ്ട്. തടയണ അടയ്ക്കാൻ പല വട്ടം അധികൃതർ ആവശ്യപ്പെട്ടിട്ടും വെള്ളിയാങ്കല്ലിൽ 2 ഷട്ടറുകൾ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണ്. ഇത് അടച്ചാൽ വെള്ളത്തിന്റെ ഒഴുക്ക് പൂർണമായി നിലയ്ക്കും. ഇതോടെ കോൺക്രീറ്റ് ഉൾപ്പെടെയുള്ള പണികൾ വേഗത്തിൽ പൂർത്തിയാക്കാമെന്നാണ് കരാറെടുത്ത കമ്പനി പറയുന്നത്.