എടപ്പാൾ പാലം തുടങ്ങുന്നിടത്ത് അപകടം തടയാൻ നടപടിയായില്ല
എടപ്പാൾ :മേൽപ്പാലമാരംഭിക്കുന്നിടത്തുണ്ടായ അപകടത്തിൽ നാലു മാസത്തിനകം പൊലിഞ്ഞത് രണ്ടു ജീവൻ. എടപ്പാൾ മേൽപ്പാലമാരംഭിക്കുന്ന തൃശൂർ-കുറ്റിപ്പുറം പാതകളുടെ ആരംഭഭാഗത്താണ് അപകടം പതിയിരിക്കുന്നത്. മേൽപ്പാലത്തിലൂടെ വരുന്ന വാഹനങ്ങളും ബൈപ്പാസിലൂടെ വരുന്ന വാഹനങ്ങളുമടക്കം നാലു വാഹനങ്ങൾ ഒരേസമയം സന്ധിക്കുന്നത് ഈ രണ്ടു ഭാഗത്തുമാണ്. ഇവിടെ റോഡ് മുറിച്ചുകടക്കുന്നവരും വാഹനങ്ങൾ യു-ടേൺ എടുക്കുന്നവരുമാണ് അപകടത്തിൽപ്പെടുന്നത്.
പാലം ഉദ്ഘാടനം കഴിഞ്ഞ് അധികംവൈകുംമുൻപ് കുറ്റിപ്പുറം റോഡ് മുറിച്ചുകടക്കുകയായിരുന്ന ഒരു തമിഴ്‌നാട് സ്വദേശി വാഹനമിടിച്ച് മരിച്ചിരുന്നു. ഇക്കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ ഇതേ സ്ഥലത്തുവെച്ച് വാഹനമിടിച്ച പൂക്കരത്തറ അച്ചാഴിയകത്ത് ഗോപിനാഥമേനോൻ ഞായറാഴ്ച മരിച്ചു. പാലത്തിലേക്ക് കയറുന്ന വാഹനങ്ങളും ബൈപ്പാസിലൂടെ ടൗണിലേക്കിറങ്ങുന്ന വാഹനങ്ങളും ഇടതുവശത്തും പാലത്തിലൂടെ വരുന്ന വാഹനങ്ങളും ടൗണിൽനിന്ന് ഹൈവേയിലേക്ക് കയറുന്ന വാഹനങ്ങളും വലതുവശത്തും ഒരുമിച്ചെത്തുന്ന സ്ഥലമാണ് പാലത്തിന്റെ രണ്ടറ്റങ്ങളും ബൈപ്പാസിലെ വാഹനങ്ങളെ മാത്രം ശ്രദ്ധിച്ച് ഇവിടെ റോഡ് മുറിച്ചുകടക്കുന്നവരെ അതിവേഗത്തിൽ പാലത്തിലൂടെ വരുന്ന വാഹനങ്ങൾ ഇടിക്കുന്നതാണ് അപകടത്തിന് കാരണം.
പാലത്തിലൂടെ വരുന്നവർക്ക് പാലത്തിനടിഭാഗത്തുനിന്ന് ആളുകളോ വാഹനങ്ങളോ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് പെട്ടെന്ന് കാണുകയില്ല. ഇതാണ് അപകടത്തിന് കാരണം. നിരവധി ചെറിയ വാഹനാപകടങ്ങൾ ഇതിനകംതന്നെ ഇവിടെ നടന്നിട്ടുണ്ട്. പിന്നീട് പാലം അവസാനിക്കുന്നിടത്ത് വാഹനങ്ങളുടെ യു-ടേൺ നിരോധിച്ച് ബോർഡുകൾ റോഡിൽ വരിവരിയായി വെച്ചെങ്കിലും കാര്യമൊന്നുമുണ്ടായിട്ടില്ല.