ദേശീയപാതയിലെ അശാസ്ത്രീയത; പ്രതിഷേധം ശക്തം
സ്പീഡ് ബ്രേക്കറും സുരക്ഷ അറിയിപ്പ് ബോർഡുകളും സ്ഥാപിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു
കുറ്റിപ്പുറം: ആവര്‍ത്തിച്ചുള്ള അപകടങ്ങളും മുന്നറിയിപ്പുകളും ഉണ്ടായിട്ടും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാത്തതാണ് കുറ്റിപ്പുറം ബസ് അപകടത്തിന് വഴിവെച്ചതെന്ന ആക്ഷേപവും ശക്തമാണ്. ജൂലൈയിലെ ആദ്യ ആഴ്ച്ചയില്‍ എട്ടു വാഹനങ്ങളാണ് ഇതേ സ്ഥലത്തു വെച്ച് അപകടത്തില്‍ പെട്ടത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് 15 വാഹനങ്ങള്‍ ഉള്‍പ്പെട്ട വലിയ കൂട്ട കൂട്ടിയിടിയും ഇവിടെ നടന്നിരുന്നു.
ദേശീയപാതയിലെ ഈ ഭാഗം കുത്തനെ ചെരിവുള്ള മേഖലയാണ്. കോഴിക്കോടു നിന്നുള്ള വാഹനങ്ങള്‍ ചെരിവിറങ്ങി നേരിട്ട് റെയില്‍വേ മേല്‍പാലത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. ഇതേ ഭാഗത്താണ് ദേശീയപാതയിലേക്കുള്ള എന്‍ട്രി പോയിന്റുമുള്ളത്. എന്‍ട്രി പോയിന്റിലൂടെ വാഹനങ്ങള്‍ ദേശീയപാതയിലേക്കു പ്രവേശിക്കുന്നതും റെയില്‍വേ പാലത്തിലേക്കു വാഹനങ്ങള്‍ കയറുന്നതും ഒരുമിച്ചു സംഭവിക്കുന്നതും അപകട സാധ്യത കൂട്ടുന്നു.
ദേശീയപാതയിലേക്കുള്ള എന്‍ട്രി പോയിന്റ് കൂടുതല്‍ സുരക്ഷിതമായ മറ്റൊരു ഭാഗത്തേക്കു മാറ്റുകയും അപകട സാധ്യത കുറക്കുന്ന രീതിയില്‍ റോഡിന്റെ രൂപകല്പന പുനഃപരിശോധിക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്. ചെരിവ് ആരംഭിക്കുന്ന ഭാഗത്ത് വ്യക്തമായ മുന്നറിയിപ്പു ബോര്‍ഡുകല്‍ സ്ഥാപിക്കുക, റംബിള്‍ സ്ട്രിപ്പുകള്‍ നിര്‍മിക്കുക, വഴുക്കല്‍ കുറക്കുന്ന പ്രത്യേക റോഡ് ഉപരിതല സംവിധാനം ഒരുക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.