PONNANI

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

പൊന്നാനി: സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് സി.പി.എം. പൊന്നാനി മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. ആരോഗ്യ പ്രശ്നങ്ങളാൽ ഡോക്ടർ വിശ്രമം നിർദേശിച്ചതിനെ തുടർന്നാണ് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റിന്റെ അംഗീകാരത്തോടെ ചുമതലയിൽനിന്ന് ഒഴിവായത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഏകോപനങ്ങൾക്ക് നേതൃത്വം നൽകാൻ പാർട്ടി ഏൽപ്പിച്ചതായിരുന്നു മണ്ഡലം സെക്രട്ടറിയുടെ ചുമതല. പകരം ചുമതല സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ. ഖലീമുദ്ദീന് നൽകി. ഹൃദയ സംബന്ധമായ അസുഖങ്ങളാൽ വർഷങ്ങളായി തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കൽ കോളേജിൽ ചികിത്സ തുടരുകയാണ് ടി.എം. സിദ്ദീഖ്. ഒരാഴ്ച മുൻപ് ഷുഗർ കൂടിയതിനെ തുടർന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനിടയിൽ കിഡ്നി സ്റ്റോൺ സംബന്ധമായ ബുദ്ധിമുട്ടുകളും കാണപ്പെട്ടു. ഇതോടെയാണ് ഡോക്ടർ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് വിശ്രമം നിർദേശിച്ചത്. തുടർന്നു വിഷയം പാർട്ടിയെ അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിയാൻ അനുമതി നൽകുകയുമായിരുന്നു. പൊന്നാനി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി പാർട്ടി നേതൃത്വം ടി.എം. സിദ്ദീഖ്, അഡ്വ. പി.കെ. ഖലീമുദ്ദീൻ എന്നിവരിൽ ഒരാളെ പരിഗണിക്കാതെയും പി. നന്ദകുമാറിന് ഒരു തവണ കൂടി അവസരം നൽകാതെയും സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായിരുന്ന അഡ്വ. എം.കെ. സക്കീറിനെ സ്ഥാനാർഥിയാക്കിയതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button