KERALA

തീപ്പെട്ടിക്ക് പിന്നാലെ പപ്പട വിലയും ഇന്ന് മുതൽ കൂടും.

കൊച്ചി: അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിന് പിന്നാലെ പപ്പട വില ഇന്നുമുതല്‍ കൂടും.കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷനാണ് ഇക്കാര്യം വിശദമാക്കിയത്. ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വിലയിലുണ്ടായ ക്രമാതീതമായ വർധന മൂലം പപ്പട വില വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നും കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

പപ്പട വ്യവസായത്തിൽ ബഹുഭൂരിപക്ഷവും സ്വയം തൊഴിലായും കുടുംബത്തോടെയുമുള്ള പപ്പട നിർമാണവും വിപണനവും ചെയ്യുന്നവരാണ്. കേരളത്തിലെ പപ്പടം ഉഴുന്നു കൊണ്ടാണ് നിർമിക്കുന്നത്. എന്നാൽ മൈദ കൊണ്ട് പപ്പടം നിർമിച്ച് കുറഞ്ഞ വിലയിൽ വിപണി കൈയടക്കുന്നതു കണ്ടു വരുന്നു. ഇത്തരത്തിലുള്ള മായം ചേർത്ത പപ്പടങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ പാക്കിങ് കമ്മോഡിറ്റി ആക്ട് പ്രകാരമുള്ള പപ്പടത്തിന്റെ പേരും നിർമാതാക്കളുടെ വിലാസവുമുള്ള പപ്പടം പാക്കറ്റുകൾ വാങ്ങണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. ഇന്നു മുതൽ പപ്പടത്തിന്റെ വില വർധിപ്പിക്കുമെന്നു സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.

നിര്‍മ്മാണ മേഖലയില്‍ വീണ്ടും ചെലവേറും; പെയിന്റിനും വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് ഉല്‍പാദകര്‍

പെയിന്റ് നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലവര്‍ധനവ് പെയിന്റ് വ്യവസായത്തെ പ്രതികൂലമായി ബാധിച്ചെന്ന് നിര്‍മ്മാതാക്കളുടെ സംഘടന. വിലക്കയറ്റം കാരണം എല്ലാവിധ പെയിന്റുകള്‍ക്കും വിലവര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും നിര്‍മ്മാതാക്കളുടെ അഖിലേന്ത്യാ സംഘടനയായ ഇന്ത്യന്‍ സ്മോള്‍ സ്‌കെയില്‍ പെയിന്റ് അസോസിയേഷന്റെ (ഇസ്പാ-ISSPA) കേരള ഘടകം കഴിഞ്ഞ ഒക്ടോബറില്‍ കൊച്ചിയില്‍ കൂടിയ യോഗം വിലയിരുത്തിയിരുന്നു. 5000ത്തോളം തൊഴിലാളികള്‍ നേരിട്ട് ജോലി ചെയ്യുന്ന 200-ല്‍ പരം ചറുകിട പെയിന്റ് നിര്‍മ്മാണ യൂണിറ്റുകള്‍ കേരളത്തിലുണ്ട്.

14 വര്‍ഷങ്ങള്‍ക്ക് ശേഷം തീപ്പെട്ടി വില രണ്ട് രൂപയിലേക്ക്

ഒരു രൂപയായിരുന്ന തീപ്പെട്ടി വില ഡിസംബര്‍ ഒന്ന് മുതല്‍ രണ്ട് രൂപയാക്കി ഉയര്‍ത്തിയിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് തീപ്പെട്ടി വില വര്‍ധിപ്പിച്ചത്.അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയാണ് തീപ്പെട്ടി വില കൂട്ടാൻ കാരണമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. നേരത്തെ 50 പൈസയായിരുന്ന വില 2007ലാണ് ഒരു രൂപയാക്കി വര്‍ധിപ്പിച്ചത്. 1995-ലാണ് വില 25 പൈസയില്‍നിന്ന് 50 പൈസയാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button