എടപ്പാൾ മേൽപ്പാലം; അവസാനഭാഗത്തെ നിർമാണവും പൂർത്തിയാകുന്നു
എടപ്പാൾ: നീണ്ട കാത്തിരുന്ന് ഒടുവിൽ എടപ്പാൾ മേൽപ്പാലം നിർമാണം പൂർത്തിയാകുന്നു.ശേഷിച്ചിരുന്ന ഭാഗത്തിന്റെ കോൺക്രീറ്റിങ്‌കൂടി വ്യാഴാഴ്ച പൂർത്തിയായതോടെ 220 മീറ്റർ നീളമുള്ള പാലം അതിന്റെ പൂർണരൂപത്തിൽ കാണാമെന്ന അവസ്ഥയായി. തൃശ്ശൂർ-കോഴിക്കാട് പാതയിൽ 220 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുള്ള പാലത്തിന്റെ കുറ്റിപ്പുറം റോഡിലെ ഒരുഭാഗവും തൃശ്ശൂർ റോഡിലെ ഒരുഭാഗവും മാത്രമാണ് കോൺക്രീറ്റ് ചെയ്യാൻ അവശേഷിച്ചിരുന്നത്.
ഇനി 20 ദിവസം കഴിഞ്ഞ് താങ്ങുകൾ എടുത്തുമാറ്റിയാൽ കമ്പനിയുടേതടക്കമുള്ള വാഹനങ്ങൾക്ക് ഓടാമെന്ന അവസ്ഥയിലേക്ക് പാലം മാറും. രണ്ടുഘട്ടങ്ങളായാണ് അവസാന രണ്ടു സ്‌പാനുകൾക്കിടയിലെ കോൺക്രീറ്റിങ് പൂർത്തിയാക്കിയത്. മേൽപ്പാലത്തിന്റെ രണ്ടുവശങ്ങളിൽനിന്ന് വാഹനങ്ങൾ താഴേക്കു വീഴാതിരിക്കാനുള്ള ഭിത്തികളുടെ നിർമാണവും പെയിൻറിങ് ജോലികളും ആരംഭിച്ചിട്ടുണ്ട്.
കോൺക്രീറ്റിങ് കഴിഞ്ഞ ഭാഗത്തെ താങ്ങുകൾ എടുത്തുകഴിഞ്ഞാൽ ടാറിങ് ആരംഭിക്കും. അതോടൊപ്പം താഴെ ടൗണിലെ റോഡിൽ ടൈൽ പതിച്ച്മനോഹരമാക്കുകയും പുതിയ ട്രാഫിക് സിഗ്‌നൽ വിളക്കുകകൾ സ്ഥാപിക്കുകയും ചെയ്യും