വന്ദേഭാരതിൽ പോസ്റ്റർ: 3 പേരെ കേന്ദ്രീകരിച്ച് അന്വേഷണം
വന്ദേ ഭാരത് ട്രെയിനിൽ വി കെ ശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യമർപ്പിച്ച പോസ്റ്റർ പതിച്ച സംഭവത്തിൽ നേരിട്ട് പങ്കെടുത്തത് മൂന്ന് പേരെന്ന് റെയിൽവേ സംരക്ഷണ സേന കണ്ടെത്തി. നേരത്തെ 9 പേർ ഉൾപ്പെട്ട സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ആറുപേരെയാണ് തിരിച്ചറിഞ്ഞത്. എന്നാൽ പോസ്റ്റർ പതിക്കുന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്ന മൂന്ന് പേരെ കേന്ദ്രീകരിച്ച് ആവും ഇനി അന്വേഷണം.
ഇതിനിടെ ഷോർണൂർ ആർപിഎസ് ഇൻസ്പെക്ടർ അവധിയിൽ പോയതിനാൽ കോഴിക്കോട് ഇൻസ്പെക്ടർക്ക് ചുമതല നൽകിയിട്ടുണ്ട്. പോസ്റ്റർ പതിച്ചതായി പറയുന്നതിൽ ഒരാൾ തദ്ദേശ പ്രതിനിധി ആണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം ആർ പി എം സ്ഥിരീകരിച്ചിട്ടില്ല. ആർപിഎഫ് അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോസ്റ്റർ പതിക്കുന്നത് കണ്ടെത്തിയത്
കനത്ത മഴയ്ക്കിടെ ട്രെയിൻ വന്നു നിന്നപ്പോൾ അവസാന ബോഗികളിലാണ് പോസ്റ്ററുകൾ കണ്ടത്.
ആർപിഎഫ് ആക്ടിലെ 145 സി( യാത്രക്കാരെ ശല്യപ്പെടുത്തുക), 147( റെയിൽവേ സ്ഥലത്ത് അതിക്രമിച്ച് കയറുക), 166( നോട്ടീസുകൾ പതിക്കുക) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന കുറ്റമാണിത്. തിരിച്ചറിഞ്ഞ വ്യക്തികൾക്ക് ആർപിഎഫ് നോട്ടീസ് നൽകിയ ശേഷമാവും ഇവരുടെ പേരിൽ കുറ്റം ചുമത്തുക. റെയിൽവേ മജിസ്ട്രേറ്റിനു മുന്നിലാണ് കേസ് എത്തുക.
ഇതിനിടെ ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോൾ ബിജെപി പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറി ഉയർന്ന ശബ്ദമുള്ള വാദ്യോപകരണങ്ങൾ പ്രവർത്തിപ്പിച്ചു യാത്രക്കാരെ ശല്യപ്പെടുത്തിയതായി കാണിച്ച് ഡിസിസി സെക്രട്ടറി ഷൊർണൂർ വിജയൻ ആർപിഎഫിന് പരാതി നൽകി.